ഇന്ത്യൻ കമ്പനികൾക്ക് നൽകിവരുന്ന അസംസ്കൃത എണ്ണയുടെ ഡിസ്കൗണ്ട് നിരക്ക് ഇരട്ടിയാക്കി റഷ്യ
ശാരിക / മുംബൈ
ഇന്ത്യൻ കമ്പനികൾക്ക് നൽകിവരുന്ന അസംസ്കൃത എണ്ണയുടെ വിലയിൽ റഷ്യ ഇളവുകൾ വർധിപ്പിച്ചു. നിലവിൽ ഒരു ബാരൽ എണ്ണയ്ക്ക് എട്ട് ഡോളർ വരെയാണ് ഡിസ്കൗണ്ട് നൽകുന്നത്. കഴിഞ്ഞ ഒക്ടോബറിൽ പ്രമുഖ റഷ്യൻ എണ്ണ കമ്പനികളായ റോസ്നെഫ്റ്റ്, ലുകോയിൽ എന്നിവയ്ക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഡിസ്കൗണ്ട് നിരക്ക് ഇരട്ടിയാക്കാൻ റഷ്യ തീരുമാനിച്ചത്. ഫിൻലൻഡ് ആസ്ഥാനമായുള്ള സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഒക്ടോബറിൽ രണ്ട് മുതൽ നാല് ഡോളർ വരെയായിരുന്ന ഇളവ് നവംബർ ആയപ്പോഴേക്കും 6.6 ഡോളറായി ഉയർന്നു. ഉപരോധം ബാധിക്കാത്ത കമ്പനികളിൽ നിന്നുള്ള എണ്ണ ഇറക്കുമതി വരും ദിവസങ്ങളിൽ ഇന്ത്യയിലേക്ക് വർധിക്കുമെന്നാണ് സൂചനകൾ.
ഇന്ത്യക്ക് നൽകുന്ന ഈ വിലക്കിഴിവ് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ഈ മേഖലയിലെ രഹസ്യ വൃത്തങ്ങൾ നൽകുന്ന വിവരം. നിലവിൽ ഇക്ര ലിമിറ്റഡിലെ സീനിയർ വൈസ് പ്രസിഡന്റ് പ്രശാന്ത് വസിഷ്ഠിന്റെ വിലയിരുത്തൽ പ്രകാരം ഡിസ്കൗണ്ട് എട്ട് ഡോളർ വരെ എത്തിയിട്ടുണ്ട്. ഇന്ത്യ ഹ്രസ്വകാലത്തേക്ക് മറ്റ് വിപണികളെ ആശ്രയിക്കുന്നുണ്ടെങ്കിലും, റഷ്യ നൽകുന്ന അത്രയും കുറഞ്ഞ വിലയിൽ എണ്ണ നൽകാൻ മറ്റ് രാജ്യങ്ങൾക്ക് കഴിയില്ലെന്നത് റഷ്യൻ എണ്ണയുടെ പ്രസക്തി വർധിപ്പിക്കുന്നു. കൂടുതൽ ഡിസ്കൗണ്ട് ലഭ്യമായില്ലെങ്കിൽ പോലും ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വർധനവുണ്ടാകാനാണ് സാധ്യത.
അതേസമയം, നവംബറിൽ പ്രതിദിനം 1.8 ദശലക്ഷം ബാരലായിരുന്ന ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി ഡിസംബറിൽ 1.2 ദശലക്ഷം ബാരലായി കുറഞ്ഞുവെന്ന് കെപ്ലർ എന്ന ഗവേഷണ സ്ഥാപനം ചൂണ്ടിക്കാട്ടുന്നു. 2022-ൽ യുക്രെയ്ൻ യുദ്ധം ആരംഭിച്ച സമയത്ത് റഷ്യൻ എണ്ണയുടെ വില ബാരലിന് 30 ഡോളർ വരെ കുറഞ്ഞിരുന്നു. അന്ന് ഈ ആനുകൂല്യം മുതലാക്കി ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്ത രാജ്യങ്ങൾ ഇന്ത്യയും ചൈനയുമായിരുന്നു.
sdfsf

