മണിപ്പൂർ സംഘർഷം നിയന്ത്രണത്തിൽ; ട്രെയിൻ സർവീസുകൾ നിർത്തിവച്ചു
മണിപ്പൂർ സംഘർഷം നിയന്ത്രണത്തിലെന്ന് ഇന്ത്യൻ സൈന്യം. സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് രാത്രിയും തുടർന്നു. ഫ്ലാഗ് മാർച്ച് തുടരുമെന്നും സൈന്യം പ്രതികരിച്ചു. വിവിധയിടങ്ങളിൽ കൂടുതൽ സൈനികരെ വിന്യസിച്ചു. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ മണിപ്പൂരിലേക്കുള്ള എല്ലാ ട്രെയിൻ സർവീസുകളും നിർത്തി വയ്ക്കുന്നതായി റെയിൽവേ അറിയിച്ചു. കലാപം അവസാനിക്കും വരെ ട്രെയിനുകൾ മണിപ്പൂരിലേക്ക് പ്രവേശിക്കില്ല. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതിനനുസരിച്ചാണ് തീരുമാനമെന്നും റെയിൽവേ അറിയിച്ചു. കലാപകലുഷിതമായ മണിപ്പൂരിൽ ഷൂട്ട് അറ്റ് സൈറ്റിന് ഗവർണർ ജില്ലാ മജിസ്‌ട്രേറ്റ്മാർക്ക് ഉൾപ്പെടെ നിർദ്ദേശം നൽകി. സംഘർഷം തുടരുന്ന മണിപ്പൂരിൽ സൈന്യം ഫ്‌ളാഗ് മാർച്ച് നടത്തി. സംസ്ഥാനത്തെ ഇന്റർനെറ്റ് നിരോധനവും നീട്ടിയിട്ടിട്ടുണ്ട്.
സംഘർഷം അയവില്ലാതെ തുടരുന്നതിനാൽ, സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിറക്കിയത്. ഗവർണറുടെ അനുമതിക്ക് അയച്ച ഉത്തരവിൽ ഗവർണർ അനുസിയ ഉയ്‌കെ ഒപ്പുവച്ചു. സംഘർഷം നിയന്ത്രിക്കാൻ ആവശ്യമെങ്കിൽ അക്രമികളെ വെടിവയ്ക്കാൻ ജില്ലാ മജിസ്‌ട്രേറ്റ്മാർക്ക് ഉൾപ്പെടെ ഗവർണർ നിർദ്ദേശം നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി.
DASDASADS



