രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും

അപകീർത്തി കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും. 12, തുഗ്ലക്ക് ലെയ്‌നിലെ വസതിയിൽ നിന്നും കഴിഞ്ഞ ദിവസം എല്ലാ സാധനങ്ങളും മാറ്റിയിരുന്നു. സോണിയാ ഗാന്ധിയുടെ വസതിയായ 10, ജന്‍പഥിലേക്ക് രാഹുൽ ഗാന്ധി മാറുമെന്നാണ് വിവരം.ഏപ്രിൽ 14ന് തന്റെ ഓഫീസും വീട്ടിലെ സാധനങ്ങളും സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിയിലേക്ക് രാഹുൽ ഗാന്ധി മാറ്റിയിരുന്നു. മോദി സമുദായത്തെ അപകീർത്തിപ്പെടുത്തി എന്ന കേസിൽ രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചതിന് പിന്നാലെ ഏപ്രിൽ 22നകം വസതി ഒഴിയണമെന്ന് രാഹുൽ ഗാന്ധിയോട് ലോക്‌സഭ ഹൗസിങ് കമ്മിറ്റി ആവശ്യപ്പെടുകയായിരുന്നു.
രണ്ട് ദശാബ്ദത്തോളമായി ഈ ബംഗ്ലാവിലാണ് രാഹുൽ ഗാന്ധി താമസിച്ചു വന്നിരുന്നത്. വൈകാരികമായി ഏറെ അടുപ്പമുള്ള വീടാണെന്നും എന്നാൽ നിർദേശം അനുസരിച്ച് പറഞ്ഞ സമയത്ത് തന്നെ വസതിയൊഴിയുമെന്നുമാണ് രാഹുൽ അധികൃതർക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
ആദ്യമായി എംപിയായ ശേഷം 2005 മുതൽ ഇതേ വസതിയിലാണ് രാഹുൽ ഗാന്ധി താമസിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനായപ്പോഴും ഇവിടെ തന്നെയാണ് രാഹുൽ താമസിച്ചത്. കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം ഇന്നലെ ഗുജറാത്ത് സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതോടെ ലോക്സഭാംഗത്വത്തിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ അയോഗ്യത തുടരും. ഇതിനെതിരെ ഗുജറാത്ത് ഹൈക്കോടതിയിൽ അടുത്തയാഴ്ച രാഹുൽ അപ്പീൽ നൽകും. ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം രാഹുലിന്റെ അഭിഭാഷക സംഘം നടത്തിയിട്ടുണ്ടെന്നും വിവരമുണ്ട്.
ftufu