ദേശവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്‌താൽ മദ്രസകൾ പൊളിച്ച് കളയുമെന്ന് അസം മുഖ്യമന്ത്രി

രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി വിവരം ലഭിച്ചാൽ മദ്രസകൾ ഇടിച്ചുനിരത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അസമിലെ ബൊംഗായ്ഗാവിൽ കഴിഞ്ഞ ദിവസം ഒരു മദ്രസ ജെസി.ബി ഉപയോഗിച്ച് തകർത്തിരുന്നു. അൽഖ്വയ്ദ ബന്ധമാരോപിച്ച് ഒരുമാസത്തിനിടെ മൂന്നു മദ്രസകളാണ് അസമിൽ തകർത്തത്.
‘മദ്രസകൾ തകർക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അവ ഇത്തരത്തിലുള്ള ജിഹാദികൾ ഉപയോഗിക്കാതിരിക്കുക എന്നത് മാത്രമാണ് ലക്ഷ്യമിടുന്നത്. മദ്രസയുടെ മറവിൽ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി സർക്കാറിന് വിവരം ലഭിച്ചാൽ അത് ഞങ്ങൾ തകർക്കും’, മുഖ്യമന്ത്രി പറഞ്ഞു.
ബംഗ്ലാദേശ് ആസ്ഥാനമായ തീവ്രവാദ സംഘടനയുമായുള്ള ബന്ധത്തിന്റെ പേരിൽ അഞ്ചുപേർ അറസ്റ്റിലായതിന് പിന്നാലെയാണ് അസമിൽ മദ്രസകൾ ലക്ഷ്യമിട്ട് നടപടി തുടങ്ങിയത്. കഴിഞ്ഞ വർഷം ഒക്‌ടോബർ മുതൽ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ (എക്യുഐഎസ്) അൽ−ഖ്വയ്ദയുടെയും ബംഗ്ലാദേശ് ആസ്ഥാനമായുള്ള അൻസറുല്ല ബംഗ്ലാ ടീമിന്റെയും ഭീഷണിയെക്കുറിച്ച് എല്ലാ സുരക്ഷാ ഏജൻസികളും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി അസമിൽ അതീവ ജാഗ്രത പുലർത്തിയിരുന്നു. മാർച്ച് മുതൽ, 40−ലധികം പ്രവർത്തകരെ അസമിൽ നിന്നും അറസ്റ്റ് ചെയ്തു.
അസം ഇസ്ലാമിക മതമൗലികവാദികളുടെ കേന്ദ്രമായി മാറുകയാണെന്ന വ്യക്തമായ റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്നാണ് തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ച് തുടങ്ങിയത്. കൂട്ട അറസ്റ്റുകൾക്കും തീവ്രവാദം പ്രചരിപ്പിക്കുന്ന മദ്രസകൾ പൊളിച്ച് നീക്കുന്നതിലേക്കും സർക്കാരിനെ നയിച്ചത് ഇത്തരം റിപ്പോർട്ടുകൾ ആണ്. അസമിലെ സ്വകാര്യ മദ്രസകളെ ലക്ഷ്യമിട്ട് കൂടുതൽ ആഴത്തിൽ നുഴഞ്ഞുകയറാൻ തുടങ്ങിയതോടെയാണ് പോലീസ് ഈ സ്ഥാപനങ്ങളിലേക്ക് ശ്രദ്ധ തിരിച്ചത്.
ോോ