കാശ്മീരിൽ 3 ലഷ്കർ ഭീകരർ അറസ്റ്റിൽ
വടക്കൻ കാശ്മീരിലെ സോപോറിൽ നിന്ന് മൂന്ന് ലഷ്‌കർ−ഇ−തൊയ്ബ ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു. ഷരീഖ് അഷ്‌റഫ്, സഖ്‌ലൈൻ മുഷ്താഖ്, തൗഫീഖ് ഹസൻ ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകുന്നേരം ബോമൈ ചൗക്ക് മേഖലയിൽ ബിഎസ്എഫും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവർ പിടിയിലായത്. പിടിയിലായവരുടെ പക്കൽ നിന്ന് മൂന്ന് ഹാൻഡ് ഗ്രനേഡുകളും ഒമ്പത് പോസ്റ്ററുകളും 12 പാക്കിസ്ഥാൻ പതാകകളും കണ്ടെടുത്തു. ഗോരിപുരയിൽ നിന്ന് ബൊമൈയിലേക്ക് സഞ്ചരിക്കുകയായിരുന്ന മൂന്ന് പേരും പരിശോധനയ്ക്കിടെ സൈന്യത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. സേനാംഗങ്ങളെ കണ്ട് സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ തന്ത്രപരമായി പിടികൂടി.
അറസ്റ്റിലായവർ ലഷ്‌കർ ഇ−തൊയ്ബയുടെ രഹസ്യ പോരാളികളാണെന്നും സുരക്ഷാ സേനയ്‌ക്കെതിരെയും സിവിലിയൻമാർക്കെതിരെയും ആക്രമണം നടത്താൻ നിരന്തരം അവസരങ്ങൾ തേടുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പോലീസ് പറഞ്ഞു.
