കസ്റ്റഡി മരണം; ബീഹാറിൽ വൻ പ്രതിഷേധം
ബീഹാറിൽ പൊലീസ് കസ്റ്റഡിയിലിരിക്കവെ യുവാവ് മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ജനക്കൂട്ടം നടത്തിയ അക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. സ്റ്റേഷനു നേരെ നടന്ന കല്ലേറിലും വെടിവെപ്പിലും തീവെപ്പിലും ഒന്‍പത് പോലീസുകാർക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. ബിഹാറിലെ വെസ്റ്റ് ചമ്പാരൺ ജില്ലയിലാണ് സംഭവം.
ഹോളി ആഘോഷത്തിനിടെ അറസ്റ്റു ചെയ്ത അനിരുദ്ധ യാദവ് എന്ന 40−കാരനാണ് കസ്റ്റഡിയിൽ മരിച്ചത്. ആഘോഷത്തിനിടെ ഡി.ജെ പാർട്ടിയിൽ അശ്ലീല പാട്ടുവച്ചുവെന്ന ആരോപണമുന്നയിച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച പൊലീസ് സ്‌റ്റേഷനിൽവച്ച് കടന്നൽകുത്തേറ്റാണ് യുവാവ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ചോദ്യം ചെയ്യലിനിടെ മർദ്ദനമേറ്റാണ് യുവാവ് മരിച്ചതെന്ന് ആരോപിച്ചാണ് ജനക്കൂട്ടം അക്രമണം നടത്തിയത്.

