ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് ലേലത്തിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാരിന് അനുമതിയില്ല

ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിന് തിരിച്ചടി. ലേല നടപടിയിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാരിന് കേന്ദ്രം അനുമതി നിഷേധിച്ചു. സംസ്ഥാന സർക്കാരുകൾക്കോ, സർക്കാർ അധീനതയിലുള്ള പൊതുമേഖല സംരംഭങ്ങൾക്കോ ഇത്തരം ടെൻഡർ നടപടികളിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. കേന്ദ്ര സർക്കാരിന്റെ സ്വകാര്യവത്കരണ നയത്തിന്റെ ഭാഗമായുള്ള ഓഹരി വിറ്റഴിക്കൽ പ്രക്രിയയിൽ എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡിനെ ഉൾപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാന സർക്കാർ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് ഏറ്റെടുക്കാൻ സന്നദ്ധമാവുകയും അതിനായി കെ.എസ്.ഐ.ഡി.സിയെ ചുമതലപ്പെടുത്തുകയും ചെയ്തത്. കേന്ദ്ര സർക്കാരിന്റെ ലേല നടപടികളിൽ പങ്കെടുക്കുന്നതിനും കന്പനിയുടെ കേരളത്തിലുള്ള ആസ്തികൾ ഏറ്റെടുക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനുമാണ് കെ.എസ്.ഐ.ഡി.സിയെ ചുമതലപ്പെടുത്തിയിരുന്നത്.
എന്നാൽ, സർക്കാരിന്‍റെ ഈ നീക്കത്തിന് തടയിട്ടുകൊണ്ട് സംസ്ഥാനസർക്കാരിന് ലേലത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി കേന്ദ്രം കത്തയച്ചു. പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുകയും എന്നാൽ അത് ഏറ്റെടുത്ത് നടത്താൻ സംസ്ഥാന സർക്കാരുകളെ അനുവദിക്കാതെ സ്വകാര്യ വ്യക്തികൾക്ക് നൽകുകയും ചെയ്യുന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്‍റേതെന്ന വിമർശനമാണ് സി.പി.എം ഉയർത്തുന്നത്. നേരത്തെ തിരുവനന്തപുരം വിമാനത്താവളം എറ്റെടുക്കാൻ സംസ്ഥാനസർക്കാർ താത്പര്യം പ്രകടിപ്പിച്ചപ്പോഴും കേന്ദ്രം അനുമതി നൽകിയിരുന്നില്ല.