കെകെ ശൈലജ മീടുവിനെതിരെ പരാമർശം നടത്തിയെന്ന് ആരോപണം


വർഷങ്ങളോളം അതിക്രമങ്ങൾ സഹിച്ച് ഒടുവിൽ തുറന്നുപറയുന്നതിനോട് തനിക്ക് താത്പര്യമില്ലെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. വനിതാ ദിനത്തോട് അനുബന്ധിച്ച് മലയാള സിനിമാ പ്രവർത്തകരുടെ സംഘടനയായ അമ്മ സംഘടിപ്പിച്ച ആർജ്ജവ 2022 കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശൈലജ. മോശമായ പെരുമാറ്റം ഉണ്ടായാൽ സ്ത്രീകൾ അപ്പോൾ തന്നെ പ്രതികരിക്കണം. അതിനുള്ള കരുത്ത് സ്ത്രീകൾ കാണിക്കണമെന്നും ശൈലജ പറഞ്ഞു.

ശൈലജയുടെ വാക്കുകൾ ഇങ്ങനെ ‘ഒരു കാര്യത്തിൽ എനിക്ക് എതിർപ്പുണ്ട്. ചിലർ പറയുന്നത് കേൾക്കാം വർഷങ്ങളോളം എന്നെ ദ്രോഹിച്ചെന്ന്. പരാതി പറയാൻ എന്തിന് വർഷങ്ങളോളം കാത്തു നിൽക്കുന്നു? ഒരു തവണ അഹിതമായ നോട്ടമോ വാക്കോ സ്പർശമോ ഉണ്ടായാൽ അപ്പോൾ പറയണം. ആ ആർജ്ജവം സ്ത്രീകൾ കാണിക്കണം. ഞാനൊരു വ്യക്തിയാണെന്ന്. അത് തുറന്ന് പറയാനും നേരിടാനും ആർജവമില്ലെങ്കിൽ നമ്മളീ വിദ്യഭ്യാസം എന്തിനാണ് നേടിയത്. തന്റെതായ ഇടം തനിക്കുണ്ടെന്ന് സ്ത്രീകൾ മനസ്സിലാക്കണം. സ്ത്രീയും പുരുഷനും ഒരുമിച്ച് സമൂഹത്തിലെ ദുഷ്പ്രവണതകൾക്കെതിരെ നിൽക്കണം,’ കെകെ ശൈലജ പറഞ്ഞു.

അതേസമയം ശൈലജയുടെ പരാമർശം മീടൂവിനെതിരെണെന്ന രീതിയിൽ ആക്ഷേപം ഉയരുന്നുണ്ട്. പരിപാടിയ്‌ക്കിടെ നടി ഭാവനയുടെ തുറന്നു പറച്ചിലിനെ ശൈലജ അഭിനന്ദിക്കുകയും ചെയ്തു. താൻ ഇരയല്ല, അതിജീവിതയാണെന്ന് ഒരു പെൺകുട്ടി തുറന്നു പറയാൻ തയ്യാറായത് വലിയ മാറ്റമാണെന്നും സ്ത്രീകളുടെ പ്രശ്‌നങ്ങൾക്കൊപ്പം നിൽക്കാൻ താരസംഘടനകൾക്ക് കഴിയണമെന്നും ശൈലജ കൂട്ടിച്ചേർത്തു.

You might also like

Most Viewed