ശ്രീനഗറിൽ സുരക്ഷാ സേന നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനിൽ രണ്ട് വ്യവസായികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു


ജമ്മു: ശ്രീനഗറിൽ സുരക്ഷാ സേന നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനിൽ രണ്ട് വ്യവസായികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. വ്യവസായികളായ മുദാസിർ ഗുൽ, അൽതാഫ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ തീവ്രവാദികളെ സഹായിച്ചിരുന്നതായി പൊലീസ് അറിയിച്ചു. ഇന്നലെ വൈകുന്നേരം ഹൈദർപോറയിലെ വാണിജ്യ സമുച്ചയത്തിന് സമീപമാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

വാണിജ്യ സമുച്ചയത്തിന് ഉള്ളിൽ ആറ് കമ്പ്യൂട്ടറുകളുള്ള അനധികൃത കോൾ സെന്ററാണ് മുദാസിർ നടത്തിയിരുന്നതെന്ന് കശ്മീരിലെ ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് രണ്ട് പിസ്റ്റളുകൾ കണ്ടെടുത്തതായും വാണിജ്യ സമുച്ചയത്തിൽ പ്രവർത്തിക്കുന്ന കോൾ സെന്റർ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

അന്ത്യകർമങ്ങൾക്കായി ഇരുവരുടെയും മൃതദേഹം വേണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ക്രമസമാധാന പ്രശ്‌നമുള്ളതിനാൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാനാകില്ലെന്ന് പൊലീസ് അറിയിച്ചു. ശ്രീനഗറിൽ നിന്ന് 100 കിലോമീറ്റർ അകലെ വടക്കൻ കശ്മീരിലെ ഹന്ദ്വാര മേഖലയിലാണ് നാല് മൃതദേഹങ്ങളും സംസ്‌കരിച്ചതെന്ന് പൊലീസ് പറഞ്ഞു.

അതേസമയം സംഭവം വിശദമായി അന്വേഷിക്കണമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു. നിരപരാധികളായ സാധാരണക്കാരെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുകയാണെന്നും സത്യം പുറത്തുകൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണം വേണമെന്നും മുഫ്തി ട്വീറ്റ് ചെയ്തു.

You might also like

Most Viewed