ഇന്ധന വിലയിൽ നേരിയ കുറവ്
ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വിലയിൽ നേരിയ കുറവ്. കൊച്ചിയിൽ പെട്രോൾ വില 18 പൈസ കുറഞ്ഞ് 91 രൂപ 15 പൈസയായി. ഡീസൽ വില 17 പൈസ കുറഞ്ഞ് 85 രൂപ 74 പൈസയായി. റെക്കോർഡ് വില പിന്നിട്ടശേഷം ആദ്യമായാണ് രാജ്യത്ത് ഇന്ധന വില കുറയുന്നത്.
ജനുവരി, ഫെബ്രുവരി മാസങ്ങളിലായി രാജ്യത്ത് ഇന്ധനവില തുടർച്ചയായി ഉയരുന്ന സാഹചര്യം ഉണ്ടായിരുന്നു. രാജ്യത്ത് ഇന്ധന വില റെക്കോർഡ് നിരക്കിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ ഇക്കഴിഞ്ഞ 25 ദിവസമായി പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ വർധനവ് ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ന് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ നേരിയ കുറവ് ഉണ്ടായിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് ആഭ്യന്തര വിപണിയിലും വില കുറയ്ക്കാൻ എണ്ണ കന്പനികൾ തയാറായത്. കഴിഞ്ഞ 14 ദിവസങ്ങളിലായി ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില താഴ്ന്നിരുന്നു. ബാരലിന് 70 ഡോളറിൽ നിന്നും 63 ഡോളറായി ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞിരുന്നു.
അതേസമയം, അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ അടക്കം ഇന്ധനവില കയറ്റം വൻ ചർച്ചയായിരുന്നു. പ്രതിപക്ഷ പാർട്ടികൾ അടക്കം ഇന്ധനവില വർധനവിന് എതിരെ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിലയിൽ നേരിയ കുറവ് വരുത്തിയിരിക്കുന്നത്.

