ഏപ്രിൽ ഒന്ന് മുതൽ ഇന്ത്യയിലെ ഏഴ് ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അസാധുവാകും

ന്യൂഡൽഹി: ഏപ്രിൽ ഒന്ന് മുതൽ രാജ്യത്തെ ഏഴ് ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അസാധുവാകും. ദേനാ ബാങ്ക്, വിജയ ബാങ്ക്, കോർപറേഷന് ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളുമാണ് അസാധുവാകുന്നത്. വിവിധ കാലയളവിൽ വിവിധ ബാങ്കുകളുമായി ലയിച്ച ബാങ്കുകളാണിവ. ഈ ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർ ഉടൻ തന്നെ പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കണം. മാറിയ ഐഎസ്എഫ്ഇ കോഡും പ്രത്യേകം ചോദിച്ച് മനസിലാക്കണം.
2019 ഏപ്രിൽ ഒന്ന് മുതൽ 2020 ഏപ്രിൽ ഒന്നു വരെയുള്ള കാലയളവിലാണ് ലയനം സാധ്യമായത്. ലയന പ്രക്രിയ ഈ മാർച്ച് 31ഓടെ അവസാനിക്കുന്നതോടെ ഇനി പഴയ ബാങ്കുകൾ ഉണ്ടായിരിക്കില്ല. ദേന ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായാണ് ലയിച്ചത്. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കുമായി ലയിച്ചപ്പോൾ അലഹബാദ് ബാങ്ക്, ഇന്ത്യന്‍ ബാങ്കുമായാണ് ലയിച്ചത്. ആന്ധ്ര ബാങ്കിന്റെയും കോർപറേഷൻ ബാങ്കിന്റെയും ഉപഭോക്താക്കൾക്ക് തങ്ങളുടെ പുതിയ ഐഎഫ്എസ്ഇ കോഡ് യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്നും അറിയാനാവും. കാനറ ബാങ്കുമായി ലയിച്ച സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ചെക്ക് ബുക്കിന്റെ കാലാവധി ജൂണ്‍ 30 വരെയുണ്ട്.