കൊവാക്സിൻ വിജയകരമെന്ന് കെസിഎംആർ
ന്യൂഡൽഹി: കൊവാക്സിൻ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളിൽ വിശദീകരണവുമായി ഐസിഎംആർ. കൊവാക്സിൻ് ഇതിനോടകം 23000 ത്തോളം പേരിൽ പരീക്ഷിച്ചതാണെന്നും വാക്സിൻ വിജയകരമാണെന്നും ഐസിഎംആർ മേധാവി ബൽറാം ഭാർഗ്ഗവ പറഞ്ഞു. അതേസമയം വാക്സിൻ്റെ കൃത്യമായ വിജയശതമാനം ഈ ഘട്ടത്തിൽ പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊവാക്സിനും കൊവിഷിൽഡിനും ഇന്നലെ കേന്ദ്രം അനുമതി നൽകിയിരുന്നു. ഇതിൽ കൊവാക്സിൻ സംബന്ധിച്ചാണ് രാഷ്ട്രീയ വിവാദങ്ങൾ ഉയർന്നത്. ഐസിഎംആറും ഭാരത് ബയോടെക്കും പൂണെ എൻഐവിയും ചേർന്ന് വികസിപ്പിച്ചതാണ് ഈ വാക്സിൻ.
കൊവിഡ് വാക്സിൻ വിതരണത്തിൻ്റെ ആദ്യഘട്ടത്തിൽ ഒരു കോടിയോളം ആരോഗ്യപ്രവർത്തകർക്കാണ് വാക്സിൻ നൽകേണ്ടത്. ഇവർക്കെല്ലാം കൊവിഷിൽഡ് വാക്സിൻ നൽകാനാണ് നിലവിലെ ധാരണ. ഇതിനായി ഒരു കോടി ഡോസ് കൊവിഷിൽഡ് വിതരണം ചെയ്യണമെന്ന് കേന്ദ്രം പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഷിൽഡ് വാക്സിന് ക്ഷാമം നേരിട്ടാൽ മാത്രമേ കൊവാക്സിൻ്റെ സഹായം തേടൂ എന്ന് ദില്ലി എയിംസ് മേധാവിയടക്കം വ്യക്തമാക്കിയിട്ടുണ്ട്.

