കേന്ദ്രത്തിന്റെ ഫോർമുല തള്ളി കർഷകർ; നിയമം പിൻവലിക്കും വരെ സമരം

ന്യൂഡൽഹി: കർഷക സമരം ഒത്തുതീർപ്പാക്കാൻ കേന്ദ്രസർക്കാർ മുന്നോട്ട് വച്ച ഫോർമുല തളളി കർഷക സംഘടനകൾ. കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് കർഷക നിയമങ്ങളും പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നാണ് കർഷകരുടെ നിലപാട്. ഒറ്റക്കെട്ടായുളള തീരുമാനമാണ് ഇതെന്ന് കർഷക സംഘടന നേതാക്കൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സമരക്കാരെ അനുനയിപ്പിക്കാനായി കർഷകർക്ക് രേഖാമൂലമാണ് കേന്ദ്രം ശുപാർശ നൽകിയത്. താങ്ങുവിലയുടെ കാര്യത്തിൽ കർഷകർക്ക് രേഖാമൂലം ഉറപ്പ് നൽകി. എന്നാൽ നിയമ ഭേദഗതിയുടെ കാര്യത്തിൽ ശുപാർശയിൽ പരാമർശമില്ല. താങ്ങുവില നിലനിർത്തും, കരാർകൃഷി തർക്കങ്ങളിൽ നേരിട്ട് കോടതിയെ സമീപിക്കും, കാർഷികവിപണികളിലും പുറത്തും ഒരേ നികുതി ഏർപ്പെടുത്തും, വിപണിക്ക് പുറത്തുളളവർക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തും തുടങ്ങിയ ഉറപ്പുകളാണ് കേന്ദ്രം കർഷകർക്ക് നൽകിയത്.
സമരം അവസാനിപ്പിക്കാൻ കർഷക സംഘടനകളെ നാളെ വീണ്ടും ചർച്ചയ്ക്ക് വിളിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. എന്നാൽ നിയമം പിൻവലിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ ചർച്ചയിൽ പങ്കെടുക്കൂവെന്ന് കർഷകരുടെ നേതാവായ ബൽദേവ് സിംഗ് സിർസ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ നീക്കത്തിന് സമരസമിതിയുമായി ബന്ധമില്ല. അരവിന്ദ് കേജ്രിവാളിന്റേത് രാഷ്ട്രീയ നാടകമാണെന്നും സിർസ പറഞ്ഞു.