ലൈഫ് മിഷന്‍ ക്രമക്കേട്; സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ തുടരും


 

കൊച്ചി: വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണ ക്രമക്കേടിൽ ലൈഫ് മിഷനെതിരായ സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ ഈ മാസം 17 വരെ തുടരും. അന്വഷണത്തിനുള്ള സ്റ്റേ പിൻവലിക്കണം എന്നാവശ്യപ്പെട്ട് സിബിഐ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി ഈ മാസം 17ലേക്ക് മാറ്റി. ഹർജിയിൽ ഇന്ന് തന്നെ വാദം കേൾക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. കേസിന്‍റെ വിശദാംശങ്ങൾ പഠിക്കാൻ കൂടുതൽ സാവകാശം വേണമെന്ന സർക്കാർ അഭിഭാഷകന്‍റെ വാദം അംഗീകരിച്ചാണ് കേസ് മാറ്റിയത്.
ലൈഫ് മിഷനെതിരായ അന്വേഷണം സ്റ്റേ ചെയ്ത ഇടക്കാല ഉത്തരവ് മൂലം അന്വേഷണം പൂർണമായും തടസപ്പെട്ട അവസ്ഥയിലാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. നിർമാണത്തിനായി വിദേശ ഏജന്‍സിയിൽ നിന്ന് ലഭിച്ച പണത്തില്‍ ഒരു ഭാഗം കൈക്കൂലിയായും വിലയേറിയ സമ്മാനവുമായി നൽകിയിട്ടുണ്ടെന്ന് കരാർ കന്പനിയായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വസ്തുതകൾ, ഉദ്യോഗസ്ഥ ഗൂഢാലോചന എന്നിവ കണ്ടെത്തേണ്ടതുണ്ട് എന്നും സിബിഐ ഹർജിയിൽ പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ 13നായിരു ലൈഫ് മിഷന് എതിരായ അന്വേഷണം കോടതി തടഞ്ഞത്.

You might also like

  • Straight Forward

Most Viewed