മെഹ്ബൂബ മുഫ്തി വീണ്ടും വീട്ടുതടങ്കലില്‍


ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി വീണ്ടും വീട്ടുതടങ്കലില്‍. താന്‍ വീട്ടുതടങ്കലിലാണെന്നും പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്നും കാണിച്ച് മെഹ്ബൂബ വീഡിയോ സന്ദേശം പുറത്തുവിട്ടു. മെഹ്ബൂബയുടെ മകള്‍ ഇലിത്തിജയും ഇക്കാര്യം പറഞ്ഞു. ബദ്ഗാമിലെ കുടിയൊഴിപ്പിക്കപ്പെട്ട ഗുജ്ജാര്‍ സമുദായക്കാരെ സന്ദര്‍ശിക്കാന്‍ പോകുന്നതിന് തൊട്ടുമുമ്പാണ് പോലീസ് എത്തി ഗേറ്റ് അടച്ചത് എന്ന് മകള്‍ പറയുന്നു. വന ഭൂമിയില്‍ നിന്ന് ഒട്ടേറെ ഗുജ്ജാര്‍ കുടുംബങ്ങളെ പോലീസ് കഴിഞ്ഞ ദിവസം ഒഴിപ്പിച്ചിരുന്നു. വീടിന്റെ കവാടം പുതിയ താഴിട്ട് പൂട്ടിയതിന്റെ വീഡിയോ മെഹ്ബൂബ പങ്കുവച്ചു. പ്രതിപക്ഷത്തെ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമവിരുദ്ധമായ തടവ് പതിവാക്കിയിരിക്കുകയാണെന്ന് മെഹ്ബൂബ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമം. യാതൊരു ചോദ്യവുമില്ലാതെ കശ്മീരിലെ ജനങ്ങളെ അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ എന്നും മെഹ്ബൂബ ആരോപിച്ചു. 

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. കശ്മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തു. കശ്മീരും ലഡാക്കും. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് തൊട്ടുമുമ്പ് മെഹ്ബൂബ ഉള്‍പ്പെടെയുള്ള കശ്മീരിലെ എല്ലാ മത-രാഷ്ട്രീയ നേതാക്കളെയും സര്‍ക്കാര്‍ തടവിലാക്കിയിരുന്നു. പിന്നീട് മാസങ്ങള്‍ക്ക് ശേഷം ഘട്ടങ്ങളായി മോചിപ്പിച്ചു. അടുത്തിടെയാണ് മെഹ്ബൂബയെ മോചിപ്പിച്ചത്.
എന്നാല്‍ താന്‍ വീണ്ടും തടവിലാക്കപ്പെട്ടു എന്ന് മെഹ്ബൂബ പറയുന്നു. നവംബര്‍ 26നും മെഹ്ബൂബയെ പോലീസ് തടഞ്ഞിരുന്നു. എന്‍ഐഎ അറസ്റ്റ് ചെയ്ത പിഡിപി യുവജന വിഭാഗം നേതാവ് വഹീദ് പാരയെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചപ്പോഴാണ് തടഞ്ഞത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഹിസ്ബുല്‍ മുജാഹിദീനിന്റെ സഹായം തേടി എന്നാരോപിച്ച് വഹീദിനെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ഗുജ്ജാര്‍ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ പോകവെ വീണ്ടും തടവിലാക്കി എന്നാണ് മെഹ്ബൂബ പറയുന്നത്. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചു. സുരക്ഷാ കാരണങ്ങളാണ് യാത്ര തടയുക മാത്രമാണ് ചെയ്തതെന്നും വീട്ടുതടങ്കലിലല്ലെന്നും പോലീസ് പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed