എൻ.സി.പി ലയന നീക്കം ശക്തമാക്കി ബി.ജെ.പി; എതിർത്ത് സുനേത്ര പവാറും മകൻ പാർത്ഥും
ഷീബ വിജയൻ
പാർലമെന്റിന്റെ മൺസൂൺ കാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) - നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ്ചന്ദ്ര പവാർ) (എൻ.സി.പി-എസ്.പി) ലയന നീക്കങ്ങൾ ബി.ജെ.പി സജീവമാക്കിയിരിക്കുകയാണ്. പാർലമെന്റിൽ എൻ.ഡി.എയുടെ കരുത്ത് വർധിപ്പിക്കാനാണ് എൻ.സി.പി വിഭാഗങ്ങളുടെ ലയനത്തിന് ബി.ജെ.പി മുൻകൈയെടുക്കുന്നത്. നിലവിൽ എൻ.സി.പി എൻ.ഡി.എയുടെ ഭാഗവും എൻ.സി.പി (എസ്.പി) പ്രതിപക്ഷത്തിന്റെ ഇന്ത്യാ സഖ്യത്തിന്റെ ഭാഗവുമാണ്. എന്നാൽ പാർട്ടിയുടെ ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണയോടെ ലയനം സാധ്യമാക്കാൻ ചില നേതാക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും, ലയനത്തോട് എൻ.സി.പി അധ്യക്ഷ സുനേത്ര പവാറും മകൻ രാജ്യസഭ എം.പി പാർത്ഥ് പവാറും യോജിക്കുന്നില്ലെന്ന് സുനേത്ര പവാറിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചു. ശരദ് പവാറിന്റെയും സുപ്രിയ സുലെയുടെയും മേൽനോട്ടത്തിൽ അധികാരം വീണ്ടും വരാൻ അവർ ആഗ്രഹിക്കാത്തതിനാലാണ് ഈ എതിർപ്പ്. വ്യാഴാഴ്ച വൈകീട്ട് പാർത്ഥ് പവാർ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ലയനം അനിവാര്യമായിത്തീരുകയാണെങ്കിൽ സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായും പാർട്ടി അധ്യക്ഷയായും തുടരണമെന്ന് അമ്മയും മകനും ആവശ്യപ്പെട്ടേക്കും. ഇരു വിഭാഗങ്ങളെയും ഒന്നിപ്പിക്കാൻ ബി.ജെ.പി ഓരോ പാർട്ടികൾക്കും കേന്ദ്ര മന്ത്രിസഭയിൽ ഓരോ സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം. തിങ്കളാഴ്ച ആരംഭിക്കുന്ന മൺസൂൺ സമ്മേളനത്തിൽ ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതിനാലാണ് പാർട്ടിയെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കിയത്. കഴിഞ്ഞ സമ്മേളനത്തിൽ ആവശ്യമായ പിന്തുണ ലഭിക്കാതിരുന്ന ഈ ബില്ല് ഏതുവിധേനയും പാസാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അധികാര പങ്കിടലിനെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ബി.ജെ.പി നേതാക്കൾ ചർച്ചകൾ നടത്തുന്നുണ്ട്. ശരദ് പവാർ എൻ.ഡി.എയിൽ ചേരുകയാണെങ്കിൽ ലയനത്തെ അനുകൂലിക്കുമെന്ന് പല എം.എൽ.എമാരും പറഞ്ഞിട്ടുണ്ട്. ലോക്‌സഭയിലെ നിലവിലെ അംഗബലം 540 ആയതിനാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാൻ 360 വോട്ടുകൾ വേണം. നിലവിൽ എൻ.ഡി.എയുടെ അംഗബലം 319 ആണ്. എൻ.സി.പി (എസ്.പി) ബില്ലിനെ പിന്തുണച്ചാൽ വോട്ടുകൾ 327 ആയി ഉയരുമെങ്കിലും ഭൂരിപക്ഷത്തിന് 33 വോട്ടുകൾ കൂടി കുറവായിരിക്കും. ചില പാർട്ടികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇരു പാർട്ടികളും നിലവിൽ ലയന ചർച്ചകൾ ഔദ്യോഗികമായി നിഷേധിച്ചിരിക്കുകയാണ്.
ddsdsdsas

