ഡൽഹി ഹൈക്കോടതി നടപടിക്കെതിരെ ചിദംബരം സുപ്രീംകോടതിയിൽ
ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ അഴിമതിക്കേസിൽ ജാമ്യാപേക്ഷ തള്ളിയ ഡൽഹി ഹൈക്കോടതി നടപടിക്കെതിരെ മുൻ കേന്ദ്ര ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ആരോപണം ഗുരുതരമാണെന്നും അഴിമതിയിൽ അദ്ദേഹത്തിന് മുഖ്യപങ്ക് സംശയിക്കപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.
ജാമ്യം ആവശ്യപ്പെട്ട് ചിദംബരത്തിനു വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി. ജാമ്യാപേക്ഷ കഴിഞ്ഞയാഴ്ച ഡൽഹി ഹൈക്കോടതി നിരസിച്ചതായും അദ്ദേഹം 90 ദിവസമായി ജയിലിൽ കിടക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ, ജസ്റ്റിസുമാരായ ബി.ആർ ഗവായി, സൂര്യ കാന്ത് എന്നിവരടങ്ങുന്ന ബെഞ്ചിനോട് അദ്ദേഹം പറഞ്ഞു. നാളെയോ മറ്റന്നാളോ വിഷയം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.

