ഹരിയാനയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കും; മനോഹര്‍ ലാല്‍ ഖട്ടാര്‍


ഛണ്ഡീഗഡ്: ഹരിയാനയില്‍ ബി.ജെ.പി വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മനോഹര്‍ ലാല്‍ ഖട്ടാര്‍. ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന്റെ (ഐ.എന്‍.എല്‍.ഡി) മൂന്ന് എം.എല്‍.എമാരും ഏഴ് സ്വതന്ത്ര എം.എല്‍.എമാരും മനോഹര്‍ ലാല്‍ ഖട്ടാര്‍ ഡല്‍ഹിയില്‍ എത്തി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തി. 90 അംഗ ഹരിയാന നിയമസഭയില്‍ 40 സീറ്റുകളാണ് ബി.ജെ.പി വിജയിച്ചത്. കേവല ഭൂരിപക്ഷത്തിന് ആറ് സീറ്റ് കുറവ്. ഹരിയാനയില്‍ വിജയിച്ച സ്വതന്ത്ര എം.എല്‍.എമാരെ ഇന്നലെ തന്നെ ബി.ജെ.പി ഡല്‍ഹിയിലേക്ക് മാറ്റിയിരുന്നു.
ഹരിയാനയിലെ എം.എല്‍.എമാരുടെ നിയമസഭാ കക്ഷി യോഗം നാളെ ചേരുമെന്ന് ബി.ജെ.പി നേതാവ് അനില്‍ ജെയ്ന്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ എത്തിയ മനോഹര്‍ ലാല്‍ ഖട്ടാര്‍ ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡണ്ട് ജെ.പി നദ്ദയുമായും ഏഴ് സ്വതന്ത്ര എം.എല്‍.എമാരുമായും കൂടിക്കാഴ്ച നടത്തി. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനും ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗും കേന്ദ്ര നിരീക്ഷകരായി ഹരിയാനയിലേക്ക് പോകും.
ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് ഏഴ് എം.എല്‍.എമാരില്‍ അഞ്ച് പേരും ബി.ജെ.പി വിമതര്‍ തന്നെയാണ്. വിമത നീക്കം നടത്തി സ്വതന്ത്രരായി മത്സരിച്ച് ഇവര്‍ വിജയിക്കുകയായിരുന്നു. സോംബീര്‍ സംഗ്‌വാന്‍, ബല്‍രാജ് കുണ്ടു, ധര്‍മ്മപാല്‍ ഗോണ്ഡര്‍, നെയ്ന്‍ പാല്‍ റാവത്ത്, രണ്‍ധീര്‍ ഗോലന്‍ എന്നിവരാണ് സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച ബി.ജെ.പി വിമതര്‍. മുന്‍ ഉപപ്രധാനമന്ത്രി ദേവീ ലാലിന്റെ മകന്‍ രഞ്ജിത്ത് സിംഗ്, മുന്‍ മുഖ്യമന്ത്രി ഒ.പി ചൗതാലയുടെ സഹോദരന്‍ രാകേഷ് ദൗലത്താബാദ് എന്നിവരാണ് ബി.ജെ.പിയെ പിന്തുണയ്ക്കുന്ന മറ്റ് സ്വതന്ത്രര്‍. 
ഐ.എന്‍.എല്‍.ഡി എം.എല്‍.എ അഭയ് ചൗതാല, ഹരിയാന ലോഖിത് പാര്‍ട്ടി എം.എല്‍.എ ഗോപാല്‍ കണ്ഡ എന്നിവരും ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നത്. ദുഷ്യന്ത് ചൗതാലയുടെ ജനായക് ജനതാ പാര്‍ട്ടിയ്ക്ക് കന്നിയങ്കത്തില്‍ പത്ത് സീറ്റ് ലഭിച്ചിട്ടുണ്ട്. ജെ.ജെ.പി ബി.ജെ.പിയെ പിന്തുണയ്ക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed