ഉത്തർപ്രദേശിൽ കനത്ത മഴയും കൊടുങ്കാറ്റും: 33 മരണം, വ്യാപക നാശനഷ്ടങ്ങൾ
ശാരിക l ദേശീയം
ലഖ്‌നൗ: ഉത്തർപ്രദേശിൽ കനത്ത മഴയെയും കൊടുങ്കാറ്റിനെയും തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽ 33 പേർ മരിച്ചു. സംസ്ഥാനത്തെ അഞ്ച് ജില്ലകളിലാണ് മഴ കനത്ത നാശം വിതച്ചത്. ഭദോഹി, ഫത്തേഹ്പുർ, ബുഡോൺ, ചന്ദൗലി, സോൻഭദ്ര എന്നീ ജില്ലകളിലാണ് ദുരന്തമുണ്ടായത്.
ഭദോഹിയിൽ മാത്രം 16 പേർക്ക് ജീവൻ നഷ്ടമായി. ഫത്തേഹ്പുരിൽ ഒമ്പത് പേർക്കും ബുഡോണിൽ അഞ്ച് പേർക്കും ചന്ദൗലിയിൽ രണ്ട് പേർക്കും സോൻഭദ്രയിൽ ഒരാൾക്കുമാണ് ജീവൻ നഷ്ടമായത്. കനത്ത മഴയിലും കൊടുങ്കാറ്റിലും നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഭദോഹിയിൽ നിരവധി മരങ്ങൾ കടപുഴകി വീണെന്നും വീടുകൾക്കും വൈദ്യുതി തൂണുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചെന്നും ഭദോഹി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കുൻവാർ വിരേന്ദ്ര കുമാർ മൗര്യ അറിയിച്ചു. മൊബൈൽ നെറ്റ്‌വർക്കുകൾ തകരാറിലായതിനാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
sdfsf

