മുൻ ആം ആദ്മി നേതാവ് കപിൽ മിശ്ര ബിജെപിയിൽ ചേർന്നു
ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവും എം.എൽ.എയുമായിരുന്ന കപിൽ മിശ്ര ബി.ജെ.പിയിൽ ചേർന്നു. കപിൽ മിശ്രയെ ആഗസ്റ്റ് രണ്ടിന് കൂറുമാറ്റ നിരോധന നിയമ പ്രകാരം ഡൽഹി നിയമസഭ അയോഗ്യനാക്കിയിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി നേതാക്കളായ മനോജ് തിവാരി, കേന്ദ്ര മന്ത്രി വിജയ് ഗോയൽ എന്നിവരോടൊപ്പം വേദി പങ്കിട്ടതിനാണ് കപിൽ മിശ്രയെ ആംആദ്മിയിൽ നിന്ന് പുറത്താക്കിയത്. ബി.ജെ.പിക്ക് വേണ്ടി കപിൽ വോട്ടുചോദിച്ചെന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം. തന്നെ അയോഗ്യനാക്കിയതിനെതിരെ കപിൽ മിശ്ര സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. മനോജ് തിവാരി, വിജയ് ഗോയൽ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കപിൽ മിശ്ര ബി.ജെ.പി അംഗത്വമെടുത്തത്.

