കര്‍ണാടകയില്‍ വിശ്വാസവോട്ട് നടത്തിയാല്‍ എതിര്‍ക്കില്ല: യെദ്യുരപ്പ


ബംഗളുരു: കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ. വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിനോട് ഞങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും തിങ്കളാഴ്ച വരെ കാത്തിരിക്കുമെന്നും യെദ്യുരപ്പ പറഞ്ഞു. സഖ്യസര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെങ്കിലും തെരഞ്ഞെടുപ്പിലേക്ക് പോകാന്‍ ബി.ജെ.പി ആവശ്യപ്പെടില്ലെന്ന് യെദ്യുരപ്പ വ്യക്തമാക്കി. കര്‍ണാടക നിയമസഭയുടെ കാലാവധി നാല് വര്‍ഷം കൂടി ബാക്കിയുണ്ട്. അതുകൊണ്ടുതന്നെ പുതിയ തെരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാന ഖജനാവിന് നഷ്ടമാണെന്നും യെദ്യൂരപ്പ പറഞ്ഞു.
വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള നീക്കം തുടരുന്നതിനിടെ വിശ്വാസ വോട്ട് നേരിടാന്‍ തയ്യാറാണെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യെദ്യുരപ്പയുടെ പ്രതികരണം. 
വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ വെള്ളിയാഴ്ച വരെ തല്‍സ്ഥിതി നിലനിര്‍ത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടെ വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പ്രഖ്യാപിച്ചു. 
മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരുള്‍പ്പെടെ 15 എം.എല്‍.എമാര്‍ കൂറുമാറി ബി.ജെ.പി ക്യാമ്പിലേക്ക് പോയതോടെയാണ് കര്‍ണാടക സര്‍ക്കര്‍ പ്രതിസന്ധിയിലായത്. 
അതേസമയം വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നുണ്ട്.
ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന നീക്കങ്ങള്‍ പൂര്‍ണമായി വിജയിച്ചിട്ടില്ലെങ്കിലും ഭാഗികമായി ചില നീക്കങ്ങള്‍ വിജയം കാണുന്നുണ്ട്. വിമത എം.എല്‍.എ എം.ടി.ബി നാഗരാജ് രാജി പിന്‍വലിക്കാന്‍ തയ്യാറായിട്ടുണ്ട്. ഡി.കെ ശിവകുമാര്‍ രാവിലെ നാഗരാജിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നു. നാലര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് നാഗരാജ് വഴങ്ങിയത്. മറ്റ് എം.എല്‍.എമാരെയും അനുനയിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. അതിനിടെ വിശ്വാസവോട്ട് നേടാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പ്രഖ്യാപിച്ചതും ഭരണപക്ഷത്തിന് ആത്മവിശ്വാസം നല്‍കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed