രാജി പുനഃപരിശോധിക്കുമെന്ന് കോൺഗ്രസ് വിമത എംഎല്‍എ
ബെംഗളൂരു: ഡി.കെ.ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ രാജി പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് കോൺഗ്രസ് വിമത എംഎൽഎയും മന്ത്രിയുമായിരുന്ന എം.ടി.ബി.നാഗരാജ്. ഡി.കെ.ശിവകുമാറും മറ്റു നേതാക്കളും തന്നെ വന്ന് കണ്ട് രാജി പിൻവലിക്കാൻ അഭ്യർത്ഥിച്ചു. കെ.സുധാകർ റാവുമായി സംസാരിച്ച ശേഷം താൻ ബാക്കി കാര്യങ്ങൾ തീരുമാനിക്കും. കോൺഗ്രസിനുവേണ്ടി പതിറ്റാണ്ടുകൾ ചിലവഴിച്ചിട്ടുണ്ടെന്നും ശിവകുമാറുമായിട്ടുള്ള കൂടിക്കാഴ്ചക്ക് ശേഷം എം.ടി.ബി.നാഗരാജ് പറഞ്ഞു. നാഗരാജിനൊപ്പം രാജിവെച്ച മറ്റൊരു വിമത എംഎൽഎയാണ് സുധാകർ റാവു.
അതേ സമയം മുംബൈയിലുള്ള മറ്റു വിമത എംഎൽഎമാർ ഇന്ന് വൈകീട്ട് നാല് മണിയോടെ ബെംഗളൂരുവിലെത്തും. വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രി കുമാരസ്വാമി അറിയിച്ചതോടെ ബിജെപി എംഎൽഎമാരും റിസോർട്ടിലാണ്. കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരെ നേരത്തെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. ബിജെപി എംഎൽഎമാർ താമസിക്കുന്ന റമദ ഹോട്ടലിലേക്ക് ബി.എസ.യദ്യൂരപ്പയും എത്തിയിട്ടുണ്ട്.
കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പിന് മുഖ്യമന്ത്രി കുമാരസ്വാമി തയ്യാറായ സാഹചര്യത്തില്‍ രാജിവെച്ച എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ രാജിവെച്ച മന്ത്രിയും എം.എല്‍.എയുമായ എം.ടി.ബി നാഗരാജുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ.

