കവർച്ചാശ്രമത്തിനിടെ മലയാളി യുവാവിനെ വെടിവച്ചുകൊന്ന പ്രതി ഗുജറാത്തിൽ പിടിയിൽ


മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ കവർച്ചാശ്രമത്തിനിടെ മലയാളി യുവാവിനെ വെടിവച്ചുകൊന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി ജിതേന്ദ്ര പ്രതാപ് സിംഗാണ് പിടിയിലായത്. ഗുജറാത്തിലെ സൂറത്തിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. കവർച്ചാസംഘത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർക്കായി തെരച്ചിൽ തുടരുകയാണെന്നു പോലീസ് അറിയിച്ചു. മാവേലിക്കര മുറിവായ്ക്കര സ്വദേശി സാജു ശാമുവലാണ് ഈ മാസം പതിനാലിന് കവർച്ചക്കാരുടെ വെടിയേറ്റു കൊല്ലപ്പെട്ടത്. മുത്തൂറ്റ് ജോർജ് ബാങ്ക് ഗ്രൂപ്പിന്‍റെ നാസിക്കിലെ ബ്രാഞ്ചിലായിരുന്നു കൊലപാതകം.
അഞ്ചു പേരടങ്ങുന്ന കവർച്ചാ സംഘമാണു കവർച്ചയ്ക്കെത്തിയത്. മുഖം മൂടി ധരിച്ച, കൈത്തോക്കും കോടാലികളുമായെത്തിയ സംഘം ജീവനക്കാരുടെയും ഇടപാടുകാരുടെയും ഫോണുകൾ മോഷ്ടാക്കൾ കൈക്കലാക്കി. ഇതിനിടെ, ജീവനക്കാരിൽ ഒരാൾ സൈറണ്‍ മുഴക്കി. ഇതേത്തുടർന്ന് പരിഭ്രാന്തരായ മോഷ്ടാക്കൾ വെടിവയ്ക്കുകയായിരുന്നു. മുത്തൂറ്റ് ബാങ്കിന്‍റെ ന്യൂബോംബെയിലെ ഓഫീസിൽ സോഫ്റ്റ്വേർ എൻജിനിയറായ സാജു പരിശോധനയ്ക്കു വേണ്ടിയാണ് നാസിക്കിലെത്തിയത്. അലാം സ്ഥാപിച്ചിരിക്കുന്ന മുറിയിലേക്ക് തിരിഞ്ഞ സാജുവിനെ കവർച്ചക്കാർ പിന്നിൽനിന്നു വെടിവച്ചു. സാജു സംഭവസ്ഥലത്തു തന്നെ മരിച്ചു. രണ്ടരവർഷം മുന്പ് അഹമ്മദാബാദിൽ ജോലിക്ക് കയറിയ സാജു ഒരു വർഷം മുന്പാണ് ന്യൂബോംബെയിലെത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed