ബാലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം ഒരു പാക് യുദ്ധവിമാനംപോലും അതിർത്തി കടന്നിട്ടില്ല : വ്യോമസേനാ മേധാവി
ഗ്വാളിയോർ: ബാലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം പാകിസ്താന്റെ ഒരു യുദ്ധവിമാനം പോലും ഇന്ത്യൻ അതിർത്തി കടന്നിട്ടില്ലെന്ന് എയർചീഫ് മാർഷൽ ബി.എസ് ധനോവ. ഗ്വാളിയോറിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വ്യോമസേനാ മേധാവി ഇക്കാര്യം പറഞ്ഞത്. ഒരു പാക് വിമാനം പോലും ഇന്ത്യൻ വ്യോമാതിർത്തി കടന്നിട്ടില്ല. ബലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകര ക്യാന്പുകൾ ആക്രമിക്കുക എന്നതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യൻ വ്യോമസേന അതിൽ വിജയിച്ചു. എന്നാൽ തിരിച്ചടിക്ക് ശ്രമിക്കാൻപോലും പാകിസ്താന് കഴിഞ്ഞില്ല.
ലക്ഷ്യം നേടുന്നതിൽ ഇന്ത്യൻ വ്യോമസേന വിജയിച്ചു. പാകിസ്താന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിക്കാനിടയായ പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് ബലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് ക്യാമ്പുകൾക്കുനേരെ ഇന്ത്യ വ്യോമാക്രമണം നടത്തിയത്. പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഭീകര സംഘടനയാണ് ജെയ്ഷെ മുഹമ്മദ്. അവരുടെ ഭീകര ക്യാമ്പുകൾ തകർക്കാൻ ബാലാക്കോട്ട് വ്യോമാക്രമണത്തിലൂടെ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു.

