ഇസ്രായേല്‍ ആയുധം വേണ്ട; ഇന്ത്യ പിന്‍മാറി
ന്യൂഡൽഹി:ആയുധം വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ മാറ്റം. ഇസ്രയേലുമായി ഒപ്പിട്ട 3477 കോടിയുടെ മിസൈൽ വാങ്ങാനുള്ള കരാറിൽ നിന്നും ഇന്ത്യ പിന്‍വാങ്ങി. റാഫേലിൽ നിന്നും ടാങ്കുകളെ വേധിക്കുന്ന സ്പൈക്ക് മിസൈലുകൾ വാങ്ങുവാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ മിസൈലുകൾ കരാർ തുകയിൽ കുറഞ്ഞ വിലയിൽ ഇന്ത്യയിൽ തന്നെ നിർമ്മിക്കാം എന്ന് വ്യക്തമാക്കിയതോടെയാണ് ഇസ്രയേലുമായ കരാർ അവസാനിപ്പിക്കാൻ തീരുമാനിച്ചത് എന്നാണ് വിവരം. ഇതോടെ ഇന്ത്യൻ സേനയ്ക്കായി ഡി.ആർ.ഡി.ഒ രണ്ട് വർഷത്തിനുള്ളിൽ ടാങ്ക് വേധ മിസൈലുകൾ ലഭ്യമാക്കും.
ഇസ്രയേൽ സർക്കാറിന്‍റെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ള കന്പനിയാണ് റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് ഇവരുമായുള്ള കരാറിൽ നിന്നും പിന്‍മാറുന്നതായി ഔദ്യോഗികമായി ഇന്ത്യ ഇസ്രയേലിനെ അറിയിച്ചു കഴിഞ്ഞു. സ്പൈക് മിസൈലുകൾ പലപ്പോഴും പരാജയപ്പെട്ട ഒരു മിസൈലാണെന്ന വിമർശനം ഉയരുന്നതിനിടെയാണ് ഇന്ത്യയുടെ പിന്‍മാറ്റം. അതേ സമയം തദ്ദേശീയമായ പ്രതിരോധ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കാന്‍ കൂടിയാണ് നടപടി എന്നാണ് റിപ്പോർട്ട്.
നേരത്തെ തന്നെ സ്പൈക്ക് മിസൈലുകൾ ഇന്ത്യൻ സേനയ്ക്ക് എത്രത്തോളം ഉപകാരപ്പെടും എന്നതിൽ പ്രതിരോധ വൃത്തങ്ങൾ സംശയം പ്രകടിപ്പിച്ചിരുന്നു. ഉയർന്ന താപനിലയുള്ള ഇന്ത്യന്‍ അവസ്ഥയിൽ സ്പൈക്ക് മിസൈലുകൾ ഫലിക്കുമോ എന്നതായിരുന്നു പ്രധാനമായും ഉയർന്ന സംശയം. കരാറിന്‍റെ ഭാഗമായി ഇന്‍ഫ്രാറെഡ് സംവിധാനം ഫലപ്രദമാണ് എന്ന് തെളിയിക്കുന്നതിനായി കൂടുതൽ പരീക്ഷണങ്ങൾ നടത്താന്‍ ഇന്ത്യ ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ കരാറിൽ നിന്നുള്ള പിന്‍മാറ്റം.
അതേ സമയം കഴിഞ്ഞ സെപ്റ്റംബറിൽ അഹമ്മദ് നഗർ മേഖലയിൽ നിന്ന് ടാങ്ക് വേധ മിസൈൽ വിജയകരമായി പരീക്ഷിച്ചിച്ച് ഡിആർഡിഒ തങ്ങളുടെ കരുത്ത് വ്യക്തമാക്കിയതോടെ സൈന്യം ഇവർക്ക് കരാർ നൽകാൻ തീരുമാനിച്ചത്. 2021−ഓടെ ആയിരത്തോളം ടാങ്ക് വേധ മിസൈലുകൾ നിർമ്‍മിച്ചുനൽകി സൈന്യത്തിനു കൈമാറുമെന്നാണ് ഡി.ആർ.ഡി.ഒയുടെ വാഗ്ദാനം.

