കൃഷ്ണമൃഗ വേട്ട : സൽമാൻ ഖാന് അഞ്ച് വർഷം തടവ്
ജോധ്പുർ : കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നെന്ന കേസിൽ നടൻ സൽമാൻ ഖാന് അഞ്ച് വർഷം തടവും 10,000 രൂപ പിഴയും വിധിച്ചു. ജോധ്പുർ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
തടവ് ശിക്ഷ മൂന്ന് വർഷത്തിൽ കൂടുതലായതിനാൽ സൽമാന് നേരിട്ട് ജയിലിലേയ്ക്ക് പോകേണ്ടിവരും. ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയെ സമീപിക്കുക മാത്രമാണ് ഇനി ഏക മാർഗ്‍ഗം. കേസിലെ മറ്റ് പ്രതികളും ബോളിവുഡ് താരങ്ങളുമായ സെയ്‌ഫ് അലിഖാൻ, സോണാലി ബിന്ദ്രെ, തബു, നീലം കോത്താരി എന്നിവരെ വെറുതെ വിട്ടു. വിധി കേൾക്കാൻ സൽമാനും മറ്റ് താരങ്ങളും കോടതിയിൽ എത്തിയിരുന്നു. താൻ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അതിനാൽ കുറഞ്ഞ ശിക്ഷയേ നൽകാവൂ എന്ന് സൽമാൻ കോടതിയിൽ അപേക്ഷിച്ചിരുന്നു. എന്നാൽ, കടുത്ത ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി മുഖവിലയ്ക്ക് എടുക്കുകയായിരുന്നു.
1998 ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ ജോധ്പുരിലെ കൺകാണി വില്ലേജിൽ രണ്ട് കൃഷ്ണമൃഗങ്ങളെ സൽമാൻ ഖാൻ വേട്ടയാടി കൊലപ്പെടുത്തിയെന്നാണ് കേസ്. ഹം സാത് സാത് ഹേ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനാണ് സൽമാൻ അന്ന് ജോധ്പുരിലെത്തിയത്.

