തിരിച്ചറിയൽ അതോറിറ്റിയ്ക്ക് കൂടുതൽ അധികാരം നൽകുന്ന വ്യവസ്ഥകളെ വിമർശിച്ച് സുപ്രീം കോടതി
ന്യൂഡൽഹി : കേന്ദ്ര തിരിച്ചറിയൽ അഥോറിറ്റിക്ക് (യു.ഐ.ഡി.എ.ഐ) വിശാലമായ അധികാരങ്ങൾ നൽകിയാൽ നാളെ അവർ ജനങ്ങളുടെ രക്ത സാന്പിളുകൾ കൂടി ആവിശ്യപ്പെടുമെന്ന് സുപ്രീം കോടതി. യു.ഐ.ഡി.എ.ഐക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന ആധാർ നിയമത്തിലെ വ്യവസ്ഥകളെ വിമർശിച്ച് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡാണ് ഇക്കാര്യം നിരീക്ഷിച്ചത്.
ഇത് അമിതാധികാരം നൽകുകയല്ല, സ്വകാര്യതയ്ക്കുള്ള അവകാശത്തെ ഹനിക്കലാണ്. ഇങ്ങനെയാണെങ്കിൽ യു.ഐ.ഡി.എ.ഐ നാളെ ആളുകളുടെ ഡി.എൻ.എ വിവരങ്ങൾ ശേഖരിക്കാനായി രക്ത സാന്പിളുകൾ ചോദിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നാളെയെക്കുറിച്ച് പറയാനാകില്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ മുതിർന്ന ആഭിഭാഷകൻ കെ.കെ. വേണുഗോപാൽ മറുപടി നൽകി.
രക്തവും മൂത്രവും ഉമിനീരും നാളെ ചോദിച്ചേക്കാൻ സാധ്യതയുണ്ട്. എന്നാൽ അന്ന് ഇതിനെ ചോദ്യം ചെയ്ത് സർക്കാർ ഇതര സംഘടനകൾ ഇതേ കോടതിയിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ആധാറിനായി ബയോമെട്രിക് വിവരങ്ങൾ അടക്കമുള്ളവ ശേഖരിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലെന്നും വേണുഗോപാൽ പറഞ്ഞു.
വിരലടയാളം ചെറിയ കാര്യങ്ങൾക്ക് മാത്രമെ ഉപയോഗിക്കുന്നുള്ളു. ജയിൽ പുള്ളികളെ തിരിച്ചറിയാൻ വിരലടയാളം ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

