വാളയാറിലെ പതിനാറുകാരിയുടെ മരണം : പീഡനത്തിനിരയായിട്ടുണ്ടെന്ന് സൂചന
പാലക്കാട് : വാളയാറിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ട പതിനാറുകാരി പീഡനത്തിനിരയായതായി സൂചന. സംഭവത്തിൽ വീടുമായി ബന്ധപ്പെട്ട ചിലരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേർ കസ്റ്റഡിയിലുള്ളതായും സൂചനയുണ്ട്. കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പെൺകുട്ടി മാനസികവും ശാരീരികവുമായ പീഡനത്തിനിരയായതായി പോലീസിന് സൂചന ലഭിച്ചത്. ഇതോടെ കേസിൽ കുട്ടികൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള പോക്‌സോ നിയമപ്രകാരവും ബലാത്സംഗത്തിനും വകുപ്പുകൾ ചേർത്ത് അന്വേഷണം തുടങ്ങി. വാളയാർ എസ്.ഐ. അന്വേഷിച്ചിരുന്ന കേസ് ഗുരുതര കുറ്റകൃത്യ സ്വഭാവത്തിൽ വന്നതോടെ സി.ഐ.യോ അതിനുമുകളിലുള്ള ഉദ്യോഗസ്ഥനോ അന്വേഷിക്കും.
അട്ടപ്പള്ളത്ത് പീഡനത്തിനിരയായ സഹോദരിമാരായ പെൺകുട്ടികൾ തൂങ്ങിമരിച്ച സംഭവത്തിന് ശേഷം ഈ മേഖലയിൽ ഏഴ് പെൺകുട്ടികൾ പീഡനത്തിനിരയായിട്ടുണ്ട്. 10−നും 15−നും ഇടയിൽ പ്രായമുള്ളവരാണ് ഇവരിൽ അധികം. 12 പേർ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്.
അട്ടപ്പള്ളത്തെ സഹോദരിമാരുടെ മരണം വന്‍ വിവാദമായതോടെ ഊർജിതമായ ബോധവത്കരണ പരിപാടികൾ നടത്തുന്നുണ്ട്. ഇത് കൂടുതൽ കേസുകൾ പുറത്തുവരാൻ സഹായിച്ചിട്ടുണ്ടെങ്കിലും ഇതിനിടെ പതിനാറുകാരി തൂങ്ങിമരിച്ചത് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. അട്ടപ്പള്ളത്ത് പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നതിന് അറസ്റ്റിലായത് വീടുമായി അടുത്ത ബന്ധമുള്ളവരായിരുന്നു. ഇപ്പോഴത്തെ സംഭവത്തിലും വീടുമായി ബന്ധമുള്ളവരെയാണ് സംശയം. നിരന്തര പീഡനത്തിനിരയായിട്ടുണ്ടോയെന്നും അന്വേഷിക്കും

