ആധാർ : പശ്ചിമ ബംഗാൾ സർക്കാരിന്റെ നിലപാടിനെ ചോദ്യംചെയ്ത് സുപ്രീം കോടതി
ന്യൂഡൽഹി : ആധാറിനെതിരായ പശ്ചിമ ബംഗാൾ സർക്കാരിന്റെ നിലപാടിനെ ചോദ്യംചെയ്ത് സുപ്രീം കോടതി. ഒരു രാജ്യം, ഒരു തിരിച്ചറിയൽ കാർഡ് എന്ന ആശയത്തിൽ എന്താണ് തെറ്റെന്ന് സുപ്രീംകോടതി ആരാഞ്ഞു. ആധാറിനും അതുമായി ബന്ധപ്പെട്ട നിയമത്തിനും എതിരെ മമത ബാനർജി നേതൃത്വം നൽകുന്ന പശ്ചിമബംഗാൾ സർക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഇന്ത്യക്കാർ എന്നതിൽ എല്ലാവരും അഭിമാനിക്കുന്നു. എന്നാൽ, അതിന് തിരിച്ചറിയൽ കാർഡുമായി ബന്ധമില്ലെന്ന് പശ്ചിമ ബംഗാൾ സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീംകോടതിയിൽ വാദിച്ചു. പക്ഷെ ആധാർ സംബന്ധിച്ചതെല്ലാം അസംബന്ധം ആണെന്നാണ് ബംഗാൾ സർക്കാരിന്റെ നിലപാട്. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് പശ്ചിമ ബംഗാൾ സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബലിനോട് സുപ്രീംകോടതി നിർദ്ദേശിച്ചു.
രാജ്യത്തെ പൗരന്മാരുടെ വിവരങ്ങൾ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുമെന്ന് പറയുന്നില്ല, പക്ഷെ, ആധാർ സ്വകാര്യത ഇല്ലാതാക്കുമെന്നതിൽ ഒരു തർക്കവുമില്ലെന്ന് സിബൽ പറഞ്ഞു. ബ്രിട്ടൻ ഇത്തരം ബയോമെട്രിക്ക് സംവിധാനം നേരത്തെ നടപ്പാക്കിയിരുന്നു. പക്ഷെ, ഇത് പരാജയമായിരുന്നുവെന്നും സിബൽ ചൂണ്ടിക്കാട്ടി.
