പാക് ആക്രമണങ്ങളെ പ്രതിരോധിക്കാൻ കാശ്മീരിൽ ബങ്കറുകൾ നിർമ്മിക്കും
കാശ്മീർ : പാക് ആക്രമണങ്ങളെ പ്രതിരോധിക്കാൻ ജമ്മുകാശ്മീർ സർക്കാർ അതിർത്തിയിൽ 100 ബങ്കറുകൾ സ്ഥാപിക്കുന്നു. രജൗരി ജില്ലയിൽ നിയന്ത്രണ രേഖയോട് ചേർന്നുള്ള ഗ്രാമങ്ങളിലാണ് ബങ്കറുകൾ നിർമ്മിക്കുന്നത്. നിയന്ത്രണരേഖയിലെ നൗഷേര സെക്ടറിൽ 100 ബങ്കറുകൾ നിർമ്മിക്കാനുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചതായി രജൗരി ഡപ്യൂട്ടി കമ്മീഷണർ ഡോ. ഷാഹിദ് ഇക്ബാൽ ചൗധരി അറിയിച്ചു. പാക് ഷെല്ലാക്രമണം രൂക്ഷമായ മഞ്ചൻകോട്ടും സമാനമായ രീതിയിൽ ബങ്കറുകൾ നിർമ്മിക്കാൻ ആലോചനയുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
1200 മുതൽ 1500 പേരെ വരെ പാർപ്പിക്കാൻ കഴിയുന്ന തരത്തിലാണ് ബങ്കറുകളുടെ നിർമ്മാണം. ബങ്കർ നിർമ്മാണം നിരീക്ഷിച്ച ഡെപ്യൂട്ടി കമ്മീഷണർ ഡോ. ഷാഹിദ് ഇഖ്ബാൽ ചൗധരി പാകിസ്ഥാന്റെ നിരന്തര ഷെല്ലാക്രമണം മൂലം കഷ്ടപ്പെടുന്ന ഗാനിയ ഗ്രാമവാസികളുടെ പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞു. 100 ബങ്കറുകൾക്ക് പുറമെ, ഗ്രാമവാസികൾക്കായി 6121 വ്യക്തിഗത ബങ്കറുകളുടെ നിർമ്മാണത്തിനുള്ള പദ്ധതി രൂപരേഖയും ജില്ലാ ഭരണകൂടം ജമ്മു കാശ്മീർ സംസ്ഥാന സർക്കാരിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിട്ടുണ്ട്.

