ചൈനീസ് നുഴഞ്ഞുകയറ്റ ശ്രമം : ഇന്ത്യയെ പ്രകോപിക്കുകയെന്നതു ലക്ഷ്യമെന്ന് ഇന്റലിജൻസ്
ന്യൂഡൽഹി : ഇന്ത്യയെ പ്രകോപിക്കുകയെന്നതു ലക്ഷ്യമിട്ടാണ് ലഡാക്കിലേക്ക് നുഴഞ്ഞുകയറാൻ ചൈന ശ്രമിച്ചതെന്ന് സൈനിക ഇന്റലിജൻസ് വിഭാഗം. സിക്കിം അതിർത്തിയിലെ ദോക് ലാ മേഖലയിൽ ഇന്ത്യയും ചൈനീസ് സേനയും തമ്മിൽ തുടരുന്ന സംഘർഷവുമായി ഈ നുഴഞ്ഞുകയറ്റത്തിനു ബന്ധമുണ്ടെന്നും മുൻകൂട്ടി തയാറാക്കിയ പദ്ധതിക്കനുസരിച്ചാണ് ചൈനയുടെ അസാധാരണ കയ്യേറ്റമെന്നും ഇന്റലിജൻസ് വിലയിരുത്തുന്നു.
ചൈനീസ് സേനയും ഇന്ത്യൻ സേനയും പാൻഗോങ് തടാകത്തിനു സമീപം നേർക്കുനേർ എത്തുന്നത് അത്ര അസാധാരണമല്ലെന്നും ഇന്റലിജൻസ് വ്യക്തമാക്കുന്നു. എന്നാൽ സൈന്യത്തിനെതിരെ കല്ലേറു നടത്തുന്നത് ആദ്യമായിട്ടാണ്, ആയുധങ്ങളുടെ ഉപയോഗമില്ലാതെ സൈന്യത്തെ പ്രകോപിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുളള പ്രശ്നങ്ങൾ വളർത്തുന്നതിനുമാണ് ചൈന ശ്രമിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു.
രാവിലെ ആറ് മണിക്കും ഒൻപത് മണിക്കും ഇടയിൽ രണ്ടു തവണയാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) അതിക്രമിച്ചു കടക്കാൻ ശ്രമിച്ചത്. രണ്ടു തവണയും ഇന്ത്യൻ സൈന്യം കൃത്യമായി പ്രതികരിച്ചതിനാൽ ചൈനീസ് സൈന്യത്തിന് മേഖലയിൽ പ്രവേശിക്കാൻ സാധിച്ചില്ല.

