കൊച്ചി കപ്പൽശാലാ നവീകരണം 2018ൽ
കൊച്ചി : കൊച്ചി കപ്പൽശാലാ നവീകരണം 2018 ജനുവരിയിൽ ആരംഭിക്കുമെന്ന് ചെയർമാനും എം.ഡിയുമായ മധു എസ്. നായർ അറിയിച്ചു. കൊച്ചി കപ്പൽശാലാ ഓഹരിവിൽപനയുമായി ബന്ധപ്പെട്ട് വിളിച്ച പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പത്രസമ്മേളനത്തിൽ കപ്പൽശാലാ ഡയറക്ടർ ഫിനാൻസ് ഡി. പോൾ രഞ്ജൻ, ഡയറക്ടർ ടെക്നിക്കൽ സണ്ണി തോമസ്, ഡയറക്ടർ ഓപ്പറേഷൻസ് എൻ.വി സുരേഷ് ബാബു എന്നിവരും സംബന്ധിച്ചു.
ഡ്രൈഡോക്കിന് 1,800 കോടി രൂപയും അറ്റകുറ്റപ്പണിശാലയ്ക്ക് 970 കോടി രൂപയുമാണ് മുതൽമുടക്ക് കണക്കാക്കിയിരിക്കുന്നത്. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പുതിയ ഡ്രൈഡോക്കിന്‍റെയും കപ്പൽ അറ്റകുറ്റപ്പണിശാലയുടെയും നിർമ്മാണത്തിനുള്ള പരിസ്ഥിതി അനുമതി അടുത്തിടെയാണ് ലഭിച്ചത്. നാഷണൽ ബോർഡ് ഓഫ് വൈൽഡ് ലൈഫിന്‍റെ അടക്കം ചില അനുമതികൾകൂടി ലഭിക്കാനുണ്ട്. അതും വൈകാതെ ലഭിക്കും. സാധ്യമെങ്കിൽ ഈ വർഷം അവസാനംതന്നെ നിർമ്മാണം ആരംഭിക്കും.
2008 മുതൽ പല ഘട്ടങ്ങളിലും മാന്ദ്യം പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും ഷിപ്പിംഗ് മേഖലയിൽ അന്താരാഷ്‌ട്രതലത്തിൽ ഏറെ സാധ്യതകൾ ഉണ്ടെന്നും ഇവ പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. നിർമ്മാണം ആരംഭിച്ച് 30 മാസങ്ങൾകൊണ്ട് ഇവ രണ്ടും പൂർത്തിയാക്കും. പ്രതിരോധ ആവശ്യത്തിനടക്കം ഉപയോഗിക്കുന്ന വലിയ കപ്പലുകളുടെ നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കും വേണ്ടിയാണ് പുതിയ സംവിധാനങ്ങൾ ഒരുക്കുന്നത്. ഓഹരിവിൽപനയിൽ തികഞ്ഞ പ്രതീക്ഷയുണ്ടെന്നും മധു എസ്. നായർ പറഞ്ഞു. പുതിയ സംവിധാനങ്ങൾക്കും നിലവിലുള്ള പ്രവർത്തനങ്ങൾക്കുംകൂടി 3100 കോടി രൂപ ആവശ്യമായി വരും. നിലവിൽ 1600 കോടി രൂപ കപ്പൽശാലയ്ക്ക് നീക്കിയിരിപ്പുണ്ട്.
അതേസമയം കൊച്ചിൻ ഷിപ്പ്‌യാർഡ് പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) ചൊവ്വാഴ്ച്ച ആരംഭിക്കും. 1,468 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടാണിത്. പത്ത് രൂപ മുഖവിലയുള്ള ഓഹരികൾ 424-− 432 രൂപ വില നിലവാരത്തിലാണ് വിൽപ്പനയ്ക്ക് വയ്ക്കുന്നത്. വിൽപ്പന മൂന്ന് ദിവസം നീണ്ടുനിൽക്കും.
ഓഹരി സ്വന്തമാക്കാൻ ചുരുങ്ങിയത് 30 ഓഹരികൾക്ക് അപേക്ഷിക്കണം. ഇഷ്യൂ വിലയെക്കാൾ ഓഹരിയൊന്നിന് 21 രൂപയുടെ കിഴിവ് വ്യക്തിഗത റീട്ടെയിൽ അപേക്ഷകർക്കുണ്ടാകും. ജീവനക്കാർക്കും ഇതേ കിഴിവു ലഭിക്കും. സ്റ്റോക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ പൊതുമേഖലാ കപ്പൽശാല എന്ന പ്രത്യേകത ഇതോടെ കൊച്ചിൻ ഷിപ്പ്‌യാർഡിന് ലഭിക്കും.
കൊച്ചിൻ ഷിപ്പ്‌യാർഡിന്‍റെ 3,39,84,000 ഓഹരികളുടെ വിൽപ്പനയാണ് ലക്ഷ്യമിടുന്നത്. ഇതിൽ 2,26,56,000 ഓഹരികൾ പുതുതായി പുറപ്പെടുവിക്കുന്നതാണ്. സർക്കാരിന്‍റെ 10 ശതമാനമായ 1,13,28,000 ഓഹരികളും വിപണിയിൽ എത്തിക്കും. ഓഹരി വിൽപ്പന പൂർത്തിയാകുന്നതോടെ കൊച്ചിൻ ഷിപ്പ്‌യാർഡിൽ കേന്ദ്ര സർക്കാരിനുള്ള പങ്കാളിത്തം 75 ശതമാനമായി കുറയും.

