സ്‌കൂളുകൾക്ക് നേരെ പാക്ക് വെടിവയ്പ്പ്
ശ്രീനഗർ : ജമ്മു കശ്മീരിൽ നൗഷേര മേഖലയിൽ സ്‌കൂളുകൾക്ക് നേരെ പാക്ക് സൈന്യം നടത്തിയ വെടിവയ്പ്പിനിടെ അമ്പതോളം കുട്ടികൾ കുടുങ്ങി. രണ്ടു സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികളാണ് കുടുങ്ങിയത്. ഇവരെ സുരക്ഷിതമായി രക്ഷിക്കാനുള്ള സൈന്യത്തിന്റെ ശ്രമം തുടരുകയാണ്. 12 വിദ്യാർഥികളെയാണ് ഇതുവരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. മൊബൈൽ ബുള്ളറ്റ് പ്രൂഫ് ബങ്കർ വാഹനങ്ങൾ കുട്ടികളെ സുരക്ഷിതരായി രക്ഷിക്കാൻ സ്ഥലത്തെത്തിയിട്ടുണ്ട്.
ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു. പാക്ക് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രജൗറി ജില്ലയിൽ നിയന്ത്രണരേഖയോട് ചേർന്നുള്ള 16 വിദ്യാലയങ്ങൾ അടയ്ക്കാൻ നിർദേശം നൽകി. രജൗറി മേഖലയിലും പൂഞ്ച് ജില്ലയിലും പാക്ക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. അതിർത്തിയിൽ ഏതാണ്ട് 5000 ജനങ്ങളാണ് പാക്കിസ്ഥാന്റെ ഷെല്ലാക്രമണത്തിനും വെടിവയ്പ്പിനും ഇരയാകുന്നത്. പലപ്പോഴും സംഘർഷം രൂക്ഷമാകുമ്പോൾ ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യാറുള്ളത്.

