കടം വാങ്ങിയ പണം തിരികെ നൽകിയില്ല; യുവതിയെ നഗ്നയാക്കി മർദിച്ച് ദൃശ്യങ്ങൾ പകർത്തി, മൂന്ന് പേർ അറസ്റ്റിൽ
ഷീബ വിജയൻ
ബംഗളൂരു: കടം വാങ്ങിയ പണം തിരികെ നൽകിയില്ലെന്ന് ആരോപിച്ച് യുവതിയെ മർദിച്ച് നഗ്നയാക്കി ദൃശ്യങ്ങൾ പകർത്തിയെന്ന് പരാതി. യുവതിയുടെ അമ്മയുടെ പരാതിയിൽ കേസെടുത്ത പോലീസ് ദമ്പതിമാരടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രേഷ്മ ബാനു, നസാത്ത്, രേഷ്മയുടെ ഭർത്താവ് സുഹൈൽ എന്നിവരാണ് അറസ്റ്റിലായത്.
ബംഗളൂരുവിലെ ചന്ദ്ര ലേഔട്ടിലാണ് സംഭവം. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തി.
രണ്ട് വർഷം മുമ്പ് പരാതിക്കാരി നസാത്ത് ബീഗം എന്ന വ്യക്തിയിൽ നിന്ന് 50,000 രൂപയും രേഷ്മ ബാനുവിൽനിന്ന് ഒരു ലക്ഷം രൂപയും പലിശയ്ക്ക് കടം വാങ്ങിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം കഴിഞ്ഞ കുറച്ച് ആഴ്ചകളായി തവണകളായി അടയ്ക്കാൻ കഴിഞ്ഞില്ലെന്ന് അവർ പറഞ്ഞു. തവണ മുടങ്ങിയതോടെ രേഷ്മ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്നും യുവതി പറഞ്ഞു.
തുടർന്ന് ജോലി വാഗ്ദാനം ചെയ്ത് വിളിപ്പിച്ചു വരുത്തിയ ശേഷം യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിക്കുകയും നഗ്നയാക്കി വീഡിയോ ചിത്രീകരിച്ച ശേഷം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയുമായിരുന്നു. വാഷ്റൂമിൽ പോകാൻ അനുവാദം കിട്ടിയപ്പോൾ യുവതി വിവരം പോലീസിനെ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ഇവരെ മോചപ്പിക്കുകയായിരുന്നു.
aa

