ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം

ഷീബ വിജയൻ
റായ്പുർ I ചത്തീസ്ഗഡിൽ ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചു. ബിലാസ്പുർ എൻഐഎ കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒൻപത് ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് കണ്ണൂർ തലശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക അംഗം സിസ്റ്റർ പ്രീതി മേരി എന്നിവർക്ക് ജാമ്യം ലഭിക്കുന്നത്. കേസില്‍ വെള്ളിയാഴ്ച വാദം പൂര്‍ത്തിയാക്കി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സിറാജുദ്ദീന്‍ ഖുറേഷിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ട്, രണ്ട് ആൾജാമ്യം, രാജ്യം വിട്ടുപോകരുത്, പാസ്പോർട്ട് ഹാജരാക്കണം എന്നീ ഉപാധികളിന്മേലാണ് കോടതി ജാമ്യം അനുവദിച്ചത്.
വ്യക്തമായ തെളിവുകള്‍ ഇല്ലാതെയാണ് ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കന്യാസ്ത്രീകള്‍ക്കുവേണ്ടി ഹാജരായ അമൃതോദോസ് വാദിച്ചു. ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യം നടന്നുവെന്ന് പറയാനാകില്ല. കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടാത്തതിനാല്‍ അവര്‍ ജയിലില്‍ തുടരേണ്ട കാര്യമില്ല. കന്യാസ്ത്രീകള്‍ക്ക് ഒരുതരത്തിലുമുള്ള ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
SCDVDSVDSZ