ഒമാനിൽ വേനൽച്ചൂട് കനക്കുന്നു; ഏറ്റവും ഉയർന്ന താപനില അൽ റുസ്താഖിൽ 46.7°C
ശാരിക
മസ്കത്ത്: ഒമാൻ സുൽത്താനേറ്റിൽ വേനൽച്ചൂട് കനക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് അൽ റുസ്താഖിലാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. 46.7°C ചൂടാണ് ഇവിടെ രേഖപ്പെടുത്തിയത്. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ വേനൽക്കാലം അതിന്റെ കടുത്ത ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പലയിടങ്ങളിലും താപനില 44 ഡിഗ്രി സെൽഷ്യസിനും മുകളിലാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
റുസ്താഖിന് തൊട്ടുപിന്നാലെ അൽ ആമിറാത്തിൽ 45.9 ഡിഗ്രി സെൽഷ്യസും, ബിദ്ബിദിൽ 45.7 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. അൽ അവാബിയിൽ 45.5 ഡിഗ്രി സെൽഷ്യസ് ചൂടാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. വാദി അൽ മആവിൽ, സുനൈന എന്നിവിടങ്ങളിൽ 45.4 ഡിഗ്രി സെൽഷ്യസ് വീതവും താപനില ഉയർന്നു.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാനമായ രീതിയിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ബൗഷർ, നഖൽ എന്നിവിടങ്ങളിൽ 45.2 ഡിഗ്രി സെൽഷ്യസും, ബുറൈമിയിൽ 44.9 ഡിഗ്രി സെൽഷ്യസും, ഹംറ അദ് ദുരൂവിൽ 44.8 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. സമാഇലിൽ 44.5 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഉയർന്ന താപനില.
കടുത്ത ചൂട് തുടരുന്ന പശ്ചാത്തലത്തിൽ, പൊതുജനങ്ങൾ പ്രത്യേകിച്ച് പുറംജോലികളിൽ ഏർപ്പെടുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
dsfsdf

