കുവൈറ്റ് വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; പ്രതിരോധ മന്ത്രി സ്ഥലം സന്ദർശിച്ചു
പ്രദീപ് പുറവങ്കര I ഗൾഫ്
കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന സംഭരണശാല ലക്ഷ്യമാക്കി വ്യാഴാഴ്ചയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുള്ള അലി അബ്ദുള്ള അൽ-സലേം അൽ-സബാഹ് സംഭവസ്ഥലം സന്ദർശിച്ചു. ആക്രമണത്തിൽ ഇന്ധന ടാങ്കുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും തീപിടുത്തമുണ്ടാകുകയും ചെയ്തെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, കുവൈറ്റ് ഫയർ ഫോഴ്സ് എന്നിവരിൽ നിന്ന് മന്ത്രി നാശനഷ്ടങ്ങളുടെ വ്യാപ്തിയും തീ നിയന്ത്രണവിധേയമാക്കാൻ നടത്തിയ നീക്കങ്ങളും നേരിട്ട് വിലയിരുത്തി. നാശനഷ്ടങ്ങൾ അടിസ്ഥാന സൗകര്യങ്ങളിൽ മാത്രമാണെന്നും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
സൈന്യം, നാഷണൽ ഗാർഡ്, കുവൈറ്റ് ഓയിൽ കമ്പനി എന്നിവയുടെ പിന്തുണയോടെ അഗ്നിശമന സേനാംഗങ്ങൾ നടത്തിയ ദ്രുതഗതിയിലുള്ള ഇടപെടലിനെ മന്ത്രി പ്രശംസിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കാൻ വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
aaswdadsadsas



