ജാഗ്രതയിൽ ബഹ്‌റൈൻ പ്രതിരോധ സേന; ആകെ തകർത്തത് 385 ആക്രമണങ്ങൾ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈൻ രാജ്യത്തിന് നേരെ ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായ തുടർച്ചയായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് വിജയകരമായി പ്രതിരോധിച്ചു. സൈന്യത്തിൻ്റെ അതീവ ജാഗ്രതയും അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ചാണ് ശത്രുക്കളുടെ നീക്കങ്ങളെ തടഞ്ഞതെന്ന് ബി.ഡി.എഫ് ജനറൽ കമാൻഡ് അറിയിച്ചു. അധിനിവേശം ആരംഭിച്ചത് മുതൽ ഇതുവരെ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ 143 മിസൈലുകളും 242 ഡ്രോണുകളും സൈന്യം വെടിവെച്ചിട്ടു. തങ്ങളുടെ സൈനികരുടെ പോരാട്ടവീര്യത്തിലും പ്രവർത്തനക്ഷമതയിലും അഭിമാനിക്കുന്നതായും രാജ്യത്തിൻ്റെ ആകാശം സുരക്ഷിതമാണെന്ന ഉറച്ച വിശ്വാസം ജനങ്ങൾക്കുണ്ടെന്നും സൈന്യം വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജനറൽ കമാൻഡ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടം നടന്ന സ്ഥലങ്ങളിൽ നിന്നോ സംശയാസ്പദമായ വസ്തുക്കളിൽ നിന്നോ പൂർണ്ണമായും വിട്ടുനിൽക്കാനും സൈനിക നീക്കങ്ങളുടെയോ തകർന്നുവീണ അവശിഷ്ടങ്ങളുടെയോ ചിത്രങ്ങൾ പകർത്തുന്നത് ഒഴിവാക്കാനും അധികൃതർ ആവശ്യപ്പെട്ടു. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും വിവരങ്ങൾക്കും മുന്നറിയിപ്പുകൾക്കുമായി ഔദ്യോഗിക സർക്കാർ മാധ്യമങ്ങളെ മാത്രം ആശ്രയിക്കണമെന്നും സൈന്യം ഓർമ്മിപ്പിച്ചു.
ജനവാസ മേഖലകളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ട് ബാലസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിൻ്റെയും നഗ്നമായ ലംഘനമാണ്. വിവേചനരഹിതമായ ഇത്തരം ആക്രമണങ്ങൾ പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും സൈനിക വക്താവ് കൂട്ടിച്ചേർത്തു.
sdffdsfsf



