ബഹ്‌റൈനിലെ ലേബർ ക്യാമ്പുകൾ 'തൊഴിലാളി നഗരങ്ങൾ' ആക്കണമെന്ന നിർദ്ദേശവുമായി പാർലമെന്റ് അംഗങ്ങൾ


പ്രദീപ് പുറവങ്കര / മനാമ

ബഹ്‌റൈനിലെ വ്യാവസായ മേഖലകളിൽ പ്രവർത്തിക്കുന്ന ലേബർ ക്യാമ്പുകളെ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ഔദ്യോഗിക 'തൊഴിലാളി നഗരങ്ങളായി' മാറ്റാൻ പാർലമെന്റിൽ നിർദേശം സമർപ്പിച്ചു. തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം വ്യാവസായ മേഖലകളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് അറുതി വരുത്തുകയുമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. എം.പി ബദർ അൽ തമീമിയുടെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്.

ലാഹി (റസ് സുവൈദ്), അസ്കർ, പരിസരപ്രദേശങ്ങൾ എന്നിവയെ ഔദ്യോഗിക തൊഴിലാളി താമസകേന്ദ്രങ്ങളായി പ്രഖ്യാപിക്കണമെന്നാണ് എം.പിമാർ ആവശ്യപ്പെട്ടത്. നിലവിൽ ലേബർ ക്യാമ്പുകൾ മാത്രമായി നിലനിൽക്കുന്ന ഇടങ്ങളിൽ കൃത്യമായ നഗരാസൂത്രണം നടപ്പിലാക്കാനും ലൈസൻസുള്ള കടകൾ, അത്യാവശ്യ സേവനങ്ങൾ എന്നിവ ഉറപ്പാക്കാനും നിർദ്ദേശമുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മുതലെടുത്ത് നിലവിൽ ഈ മേഖലകളിൽ നടക്കുന്ന അനധികൃത തെരുവ് കച്ചവടങ്ങൾ തടയാൻ ഇത് സഹായിക്കും.

സുരക്ഷ ഉറപ്പാക്കുന്നതിനായി വ്യാവസായ മേഖലകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. വല്ലപ്പോഴും നടത്തുന്ന റെയ്ഡുകൾക്ക് പകരം ആഴ്ചയിലോ ദിവസേനയോ പരിശോധനകൾ കർശനമാക്കാനാണ് പദ്ധതി. അടുത്തിടെ റസ് സുവൈദിൽ നഗരസഭയും പൊലീസും ചേർന്ന് നടത്തിയ റെയ്ഡിൽ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം, പച്ചക്കറി എന്നിവ വിൽക്കുന്ന വലിയൊരു സംഘത്തെ പിടികൂടിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൃത്യമായ നിരീക്ഷണം അനിവാര്യമാണെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി. ഭവന-നഗരാസൂത്രണ മന്ത്രാലയവുമായി ഏകോപിപ്പിച്ച് പാർലമെന്റിലെ പൊതുമരാമത്ത്, പരിസ്ഥിതികാര്യ സമിതി ഈ നിർദേശം വിശദമായി പരിശോധിച്ചുവരികയാണ്.

article-image

dfgfd

You might also like

  • Straight Forward

Most Viewed