വിമാനടിക്കറ്റുകളുടെ അമിത നിരക്ക്; കമ്പനികളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തണമെന്ന് പിണറായി വിജയന്‍
തിരക്കേറിയ അവസരങ്ങളിൽ വിമാന കമ്പനികള്‍ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ എയർലൈന്‍ കമ്പനികളുമായി കേന്ദ്ര സർക്കാർ ചർച്ചകള്‍ നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഗള്‍ഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കീടാക്കുന്ന വിമാന ടിക്കറ്റ് നിരക്കിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്നിരട്ടിയിലധികം വർധനയാണുണ്ടായിരിക്കുന്നത്.
ഫെസ്റ്റിവൽ സീസണുകള്‍, സ്‌കൂള്‍ അവധികള്‍ തുടങ്ങിയ സമയങ്ങളിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത് സാധാരണ യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. മാസങ്ങളോളം വിദേശത്ത് ജോലി ചെയ്തുണ്ടാക്കുന്ന ചെറിയ സമ്പാദ്യം വിമാന ടിക്കറ്റിനായി നൽകേണ്ട അവസ്ഥയാണ് പ്രവാസി തൊഴിലാകള്‍ക്കുണ്ടാകുന്നത്. ഈ സാഹചര്യത്തിൽ നിരക്കുകള്‍ പുനഃപരിശോധിക്കണമെന്ന കേരള സർക്കാരിന്റെയും കുടിയേറ്റ സംഘടനകളുടെയും അഭ്യർത്ഥനകളോട് എയർലൈന്‍ ഓപ്പറേറ്റർമാർ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
സിവിൽ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അനുമതി നേടിയാൽ മാത്രമേ, വിദേശ/ഇന്ത്യന്‍ എയർക്രാഫ്റ്റ് ഓപ്പറേറ്റർമാർക്ക് ഗള്‍ഫിൽ നിന്ന് ഇന്ത്യയിലേക്ക് അഡീഷണൽ/ചാർട്ടർ വിമാനങ്ങള്‍ ഏർപ്പെടുത്താന്‍ കഴിയൂ. ഗള്‍ഫ് രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് ഉത്സവ സീസണുകളിലും അവധിക്കാലത്തും ന്യായമായ വിമാന നിരക്കിൽ അധിക/ചാർട്ടേഡ് ഫളൈറ്റുകള്‍ സർവീസ് നടത്താന്‍ കേരള സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 2023 ഏപ്രിൽ രണ്ടാം വാരം മുതൽ കേരള സർക്കാർ ബുക്ക് ചെയ്യുന്ന അഡീഷണൽ/ചാർട്ടർ ഫ്‌ളൈറ്റ് ഓപ്പറേഷനുകള്‍ക്ക് ആവശ്യമായ അനുമതികള്‍ വേഗത്തിൽ നൽകാന്‍ സിവിൽ ഏവിയേഷന്‍ മന്ത്രാലയത്തിന് നിർദ്ദേശം നൽകാന്‍ മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.
253463