എറണാകുളം ജില്ലയിൽ ഒക്ടോബർ 30ന് അകം വളർത്തുനായ്ക്കൾക്ക് ലൈസൻസ് എടുക്കണമെന്ന് കളക്ടർ
തെരുവുനായ ശല്യം നിയന്ത്രിക്കാൻ എറണാകുളം ജില്ലയിൽ ഊർജിത കർമ്മ പദ്ധതി നടപ്പാക്കാൻ കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഉല്ലാസ് തോമസ്, ബ്ളോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ആദ്യഘട്ടത്തിൽ നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള എബിസി പദ്ധതി (അനിമൽ ബർത്ത് കണ്‍ട്രോൾ) വടവുകോട്, മുളന്തുരുത്തി ബ്ലോക്കുകളിൽ ഉടൻ ആരംഭിക്കും. എബിസി പദ്ധതിക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ നിലവിലുള്ളതിനാലാണ് പൈലറ്റ് പദ്ധതി ഈ ബ്ലോക്കുകളിൽ നടപ്പാക്കുന്നത്.
കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കിയതിനു സമാനമായ രീതിയിൽ പ്രവർത്തനങ്ങൾക്ക് രൂപം നൽകും. ജില്ലയിൽ എബിസി പദ്ധതിക്കുള്ള സൗകര്യം ഏർപ്പെടുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. നിലവിലുള്ള കെട്ടിടങ്ങൾ വാടകയ്ക്ക് എടുത്തായിരിക്കും ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുക.
പദ്ധതിക്കു തുടക്കം കുറിക്കുന്ന വടവുകോട്, മുളന്തുരുത്തി ബ്ലോക്കുകളുടെ മാതൃകയിൽ മറ്റ് ബ്ലോക്കുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. വാക്സിനേഷൻ അടക്കമുള്ള പ്രതിരോധ നടപടികൾ അടിയന്തരമായി നടപ്പിലാക്കും. വളർത്തുമൃഗങ്ങളുടെ വാക്‌സിനേഷനും ലൈസൻസിംഗും ഉടൻ പൂർത്തീകരിക്കണം.
തെരുവുകളിൽ മാലിന്യം വലിച്ചെറിയുന്നതു നിയന്ത്രിക്കുന്നതു സംബന്ധിച്ച അവബോധം നൽകുന്നതിനായി റസ്റ്റോറന്റ് അസോസിയേഷനുകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും യോഗം വിളിക്കും. സന്നദ്ധ സംഘടനകൾ, എൻസിസി, എൻഎസ്എസ് തുടങ്ങിയവരുടെ സഹകരണവും ഉറപ്പാക്കും.
നിയമത്തിന്റെ പരിധിയിൽ തെരുവുനായ പ്രശ്‌നം തരണം ചെയ്യാനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുകയാണ് ലക്ഷ്യം. റസിഡൻസ് അസോസിയേഷനുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ തെരുവുനായ്ക്കൾക്ക് വാക്സിന്‍ നൽകുന്നതിനു നടപടിയെടുക്കും. വീട്ടിൽ വളർത്തുന്ന നായ്ക്കൾക്കും വാക്‌സിനേഷൻ ഉറപ്പാക്കണം. നായ്ക്കളുടെ അഭയ കേന്ദ്രങ്ങൾ ഒരുക്കുന്നതിനും നടപടി സ്വീകരിക്കും. ജനപ്രതിനിധികളുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക.
തെരുവിൽ മാലിന്യം വലിച്ചെറിയുന്നതു തെരുവ് നായ്ക്കൾ അനിയന്ത്രിതമായി വളരുന്നതിനു കാരണമായിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളിൽ മാലിന്യനിർമ്മാർജ്ജനം ശക്തമാക്കണം. ഭക്ഷ്യസാധനങ്ങളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയുന്നില്ലെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കണം.
നായകളെ പിടികൂടുന്നതിനുള്ള ഡോഗ് ക്യാച്ചേഴ്‌സിനെ കണ്ടെത്തുന്നതിനുള്ള നടപടികൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ഇവർക്ക് നായകളെ പിടികൂടുന്നതിനു പരിശീലനം നൽകും. പരിശീലനം ലഭിച്ച വാളന്റിയർമാരെ അടക്കം നിയോഗിച്ച് അതിവേഗത്തിൽ വാക്സിനേഷൻ നടപ്പാക്കുകയാണു ലക്ഷ്യം.
തെരുവുനായകൾക്ക് 100% വാക്സിനും, ബൂസ്റ്റർ വാക്സിനും ഉറപ്പാക്കണം. വളർത്തുമൃഗങ്ങൾക്ക് വാക്സിന്‍ ലഭ്യമാക്കുന്നതിനൊപ്പം ലൈസന്‍സും നൽകുന്ന വിധത്തിൽ ക്രമീകരണം ഏർപ്പെടുത്തും. ഒക്ടോബർ 30ന് അകം വളർത്തുനായ്ക്കൾക്ക് ലൈസൻസ് എടുക്കണം. എബിസി കേന്ദ്രങ്ങൾ സജ്ജമാക്കുന്ന മുറയ്ക്ക് നായ്ക്കളുടെ വന്ധ്യകരണം പ്രവർത്തനങ്ങളും ആരംഭിക്കും.
യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ ഫാത്തിമ, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ.എന്‍.ഉഷ റാണി, ഡെപ്യൂട്ടി ഡയറക്ടർ ഡോ. മറിയാമ്മ തോമസ്, ചീഫ് വെറ്റിനറി ഓഫീസർ ഡോ. പി.എം രജനി, വിവിധ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് അധ്യക്ഷർ, അംഗങ്ങൾ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ോിെ