നടിയെ ആക്രമിച്ച കേസ്; ഹൈക്കോടതി ജഡ്ജി കൗസർ ഇടപഗത്ത് ഒരു ഹർജിയിൽ നിന്നു കൂടി പിന്മാറി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അതിജീവിത സമർപ്പിച്ച ഒരു ഹർജിയിൽ നിന്നു കൂടി പിന്മാറി ഹൈക്കോടതി ജഡ്ജി കൗസർ ഇടപഗത്ത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് വിചാരണ മാറ്റണമെന്ന അതിജീവിതയുടെ ഹർജിയിലാണ് പിന്മാറ്റം.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് വിചാരണ മാറ്റണമെന്ന അതിജീവിതയുടെ ഹർജി പരിഗണിച്ചയുടൻ തന്നെ പിന്മാറുകയാണെന്ന് ജസ്റ്റിസ് കൗസർ ഇടപഗത്ത് അറിയിക്കുകയായിരുന്നു. കാരണം വ്യക്തമാക്കാതെയാണ് പിന്മാറ്റം. അതിജീവിതയുടെ ഹർജി ഇനി പുതിയ ബെഞ്ച് പരിഗണിക്കും. ഇത് രണ്ടാം തവണയാണ് അതിജീവിതയുടെ ഹർജികളിൽ നിന്ന് ജസ്റ്റിസ് കൗസർ ഇടപഗത്ത് പിന്മാറുന്നത്. കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നാണ് നേരത്തെ കൗസർ ഇടപഗത്ത് പിന്മാറിയത്. എറണാകുളം സെഷൻസ് ജഡ്ജിയായിരിക്കെ കൗസർ ഇടപഗത്ത് നടി ആക്രമണ കേസ് പരിഗണിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അതിജീവിത തന്നെ ജഡ്ജിയുടെ മാറ്റം ആവശ്യപ്പെട്ടപ്പോഴായിരുന്നു അന്ന് പിന്മാറ്റം.