സിൽവർ ലൈനുമായി സർക്കാർ മുന്നോട്ട് തന്നെ
സിൽവർ ലൈൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. സാമൂഹികാഘാതപഠനം തുടരാൻ നടപടികൾ സ്വീകരിച്ചു. നിലവിൽ കാലവധി കഴിഞ്ഞ ജില്ലകളിൽ പുനർവിജ്ഞാപനം നടത്താനാണ് നീക്കം. പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്നായിരുന്നു കഴിഞ്ഞദിവസത്തെ മുഖ്യമന്ത്രിയുടെ പ്രതികരണം.
സിൽവർലൈൻ പദ്ധതിയിൽ കേന്ദ്ര അനുമതിക്ക് മുന്‍പ് ചെയ്ത് തീർക്കാവുന്ന കാര്യങ്ങൾ പൂർണമായും ചെയ്യുമെന്നാണ് സർക്കാർ നലപാട്. കേന്ദ്രം മുഖംതിരിച്ചതിന് പിന്നാലെ നടപടികൾ മന്ദഗതിയിലായെങ്കിലും പ്രവർത്തനങ്ങൾ പൂർണമായി നിർത്തിവെക്കാൻ സർക്കാർ ഒരുക്കമല്ല.
നിലവിൽ കാലവധി കഴിഞ്ഞ ഒന്‍പത് ജില്ലകളിൽ സാമൂഹികാഘാത പഠനത്തിന് പുനർവിജ്ഞാപനം പുറത്തിറക്കാനാണ് തീരുമാനം. പ്രവർത്തനത്തിലെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ജില്ലകളക്ടർമാരിൽ നിന്നും റവന്യൂവകുപ്പ് തേടും. ശേഷം മൂന്ന് മാസം കൂടി സമയം അനുവദിക്കുമെന്നാണ് വിവരം.
കാലാവധി അവസാനിച്ചതിന് പിന്നാലെ ഇതിനോടകം ഒരുതവണ സമയം നീട്ടിനൽകിയിരുന്നു. പ്രതിഷേധങ്ങളും മറ്റും പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിച്ചുവെന്നാണ് പഠനം നടത്തുന്ന ഏജൻസികളുടെ വിശദീകരണം. അപ്പോഴും ഇതെല്ലാം സാധാരണ നടപടിക്രമങ്ങളെന്ന് വിശദീകരിക്കുന്നു കെ റെയിലും സർക്കാരും.