നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയം 22വരെ നീട്ടി
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയം ഈ മാസം 22 വരെ ഹൈക്കോടതി നീട്ടി. കൂടുതൽ സമയം അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു. കേസിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നാഴ്ചത്തേയ്ക്ക് കൂടി സമയം വേണമെന്ന് ആവശ്യപെട്ടാണ് അന്വേഷണസംഘവും അതിജീവിതയും ഹൈക്കോടതിയെ സമീപിച്ചത്. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂ മാറിയതിനെക്കുറിച്ചും മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖയുടെ ദിലീപിനെ അനുകൂലിച്ചുള്ള വെളിപ്പെടുത്തലും പരിശോധിക്കാൻ ആവശ്യമായ സമയം വേണമെന്നാണ് അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെട്ടത്.
എന്നാൽ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലായിരുന്നു കേസിൽ തുടരന്വേഷണം അനുവദിച്ചതെന്നു കോടതി വ്യക്തമാക്കി. ഇപ്പോൾ ഉന്നയിക്കുന്ന കാര്യങ്ങൾക്ക് ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുമായി യാതൊരു ബന്ധവുമില്ല. അതിനാൽ 22നകം തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.