കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് തൂണുകള്‍ക്കിടയില്‍ കുടുങ്ങി


കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ തൂണുകള്‍ക്കിടയില്‍ കുടുങ്ങി. പുറത്തെടുക്കാനാകാതെ ഊരാകുടുക്കിലായിരിക്കുകയാണ് അധികൃതര്‍. ബെംഗ്‌ളൂറില്‍ നിന്ന് വന്ന ബസാണ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ കുടുങ്ങിയത്. ഗ്ലാസ് പൊട്ടിക്കുകയോ തൂണ്‍ മുറിക്കുകയോ ചെയ്യാതെ ബസ് പുറത്തിറക്കാനാകില്ല എന്ന സ്ഥിതിയിലാണ് ബസ് ഉള്ളത്. ബസ് പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. 
 
തൂണുകള്‍ക്കിടയില്‍ ബസ് കുടുങ്ങിയതോടെ ബെംഗ്‌ളൂറിലേക്ക് മറ്റൊരു ബസ് ഏര്‍പാടാക്കിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ അശാസ്ത്രീയ നിര്‍മിതി സംബന്ധിച്ച വലിയ പരാതികള്‍ ഉയരുന്നതിനിടെയാണ് അതിന് ഉദാഹരണമായി പുതിയ സംഭവം. 
 
സാധാരണ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് തന്നെ ഇവിടെ പാര്‍ക് ചെയ്യുന്നതിനും മറ്റും ഏറെ ബുദ്ധിമുട്ടാണെന്നും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളിലെ താത്കാലിക ജീവനക്കാരുടെ പരിചയക്കുറവും ഇത്തരം അപകടങ്ങള്‍ക്ക് കാരണമായേന്ന ആക്ഷേപവും ശക്തമാണ്. 
 
നേരത്തെ ചെന്നൈ ഐഐടി നടത്തിയ പഠനത്തില്‍ ബസ് സ്റ്റാന്‍ഡ് സമുച്ചയത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2015ലാണ് കോഴിക്കോട് കെഎസ്ആര്‍ടിസി സമുച്ചയം നിര്‍മിച്ചത്. ബി ഓ ടി അടിസ്ഥാനത്തില്‍ കെ ടി ഡി എഫ് സിയാണ് 76 കോടി രൂപയോളം ചെലവില്‍ സമുച്ചയം പണിതത്.
 
ദിവസവും 1000 കണക്കിന് യാത്രക്കാര്‍ ഇതുവഴി യാത്ര ചെയ്യുന്നുണ്ട്. ബസുകള്‍ നേരാവണ്ണം പാര്‍ക് ചെയ്യാനോ യാത്രകാര്‍ക്ക് ബസുകളില്‍ കയറുന്നതിനോ ഇവിടെ വേണ്ടത്ര സൗകര്യമില്ലെന്ന് യാത്രക്കാര്‍ പരാതി പറയുന്നുണ്ട്. അശാസ്ത്രീയമായ നിര്‍മാണംമൂലം നിരവധി അപകടങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed