സർക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
സിപിഎം സംസ്ഥാന സമ്മേളനം ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെ സർക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. നടപ്പാതകളും റോഡുകളും കൈയേറി ബോർഡുകൾ സ്ഥാപിക്കുന്നതിനും കൊടിതോരണങ്ങൾ കെട്ടുന്നതിനുമാണ് കോടതി വിമർശനം നടത്തിയത്. കേരളത്തിന്‍റെ അങ്ങോളമിങ്ങോളം ഭരണകക്ഷിയുടെ കൊടിതോരണങ്ങൾ കാണുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഒരു രാഷ്‌ട്രീയ പാർട്ടിക്ക് എന്തും ചെയ്യാമെന്നു കരുതരുതെന്നും കോടതി കുറ്റപ്പെടുത്തി. വഴികളിൽ ബോർഡുകൾ വയ്ക്കരുതെന്ന കോടതിയുടെ ഉത്തരവ് പരസ്യമായി ലംഘിച്ചെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ സർക്കാർ നിലപാടെന്താണെന്നും കോടതി ചോദിച്ചു.
പാർട്ടി നിയമം ലംഘിക്കുന്പോൾ സർക്കാർ കണ്ണടയ്ക്കുകയാണ്. പാവപ്പെട്ടവർ ഹെൽമറ്റ് വച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നു. ഇതാണോ കേരളം അഭിമാനിക്കുന്ന നിയമവ്യവസ്ഥയെന്നും കോടതി ചോദിച്ചു.

