സൈറയെ ഉപേക്ഷിക്കാതെ ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിനി ആര്യ ഇന്ത്യയിലേക്ക്
വളർത്ത് നായ സൈറയെ ഉപേക്ഷിക്കാതെ ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിനി ആര്യ ഇന്ത്യയിലേക്ക്. നിലവിൽ റൊമാനിയയിലെ ഇന്ത്യൻ ക്യാന്പിലാണ് സൈറയും ആര്യയുമുള്ളത്. ഉടൻ തന്നെ സെെറയ്ക്കൊപ്പം ആര്യയ്ക്ക് ഇന്ത്യയിലേക്ക് തിരിക്കാൻ സാധിക്കുമെന്നാണ് വിവരങ്ങൾ. ആര്യയുടെ ചിത്രം പങ്കുവച്ച് മന്ത്രി വി ശിവൻകുട്ടി പറഞ്ഞത് ഇങ്ങനെ:
‘വളർത്ത് നായയെ ഉപേക്ഷിക്കാതെ യുദ്ധഭൂമിയിൽ നിന്നും വണ്ടിപ്പെരിയാർ സ്വദേശിനി ആര്യ ഇന്ത്യന്‍ മണ്ണിലേയ്ക്ക്. സ്‌നേഹത്തിൽ നിന്നുദിക്കുന്നു ലോകം സ്‌നേഹത്താൽ വൃദ്ധി തേടുന്നു. ആശാന്റെ ചണ്ഡാല ഭിക്ഷുകിയിലെ വരികൾ പങ്കുവെച്ച് മന്ത്രി പ്രശംസിച്ചു. യുദ്ധ ഭൂമിയിൽ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് ആര്യ കാട്ടുപറന്പിൽ എന്ന ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയായ പെണ്‍കുട്ടി തന്റെ നായ്ക്കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്. ആര്യയുടെ പ്രവൃത്തി എല്ലാവരെയും ഏറെ ചിന്തിപ്പിക്കാനുതകുന്നതാണ്. യുദ്ധങ്ങൾ എല്ലാ രീതിയിലും കെടുതികൾ മാത്രമാണ് വിതയ്ക്കുക. ആത്യന്തികമായി ഒരുപാട് ജീവനുകളെയാണ് അപഹരിക്കുക.
കടന്നാക്രമണങ്ങളിൽ തങ്ങൾക്ക് പ്രിയപ്പെട്ടതെല്ലാം ഇട്ടെറിഞ്ഞു പോവേണ്ടി വരുന്ന ആളുകളിൽ നിന്ന് ആര്യയെ വ്യത്യസ്തയാക്കുന്നത് തന്റെ നായ്ക്കുട്ടിയോടുള്ള അതിതീവ്ര സ്‌നേഹമാണ്. സ്വന്തം നായ്ക്കുട്ടിയെ ഉപേക്ഷിക്കാതെ കിവിയിൽ നിന്ന് റൊമാനിയന്‍ അതിർത്തിയിലേക്ക് കിലോമീറ്ററുകളോളം നടന്നാണ് ആര്യ യാത്ര ചെയ്തത്. ഇടക്ക് നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ട സൈറ എന്ന ഹസ്‌കിയെയും ചുമന്നാണ് ആര്യ കിലോമീറ്ററുകൾ നടന്നത്. ആര്യയുടെയും നായ്ക്കുട്ടിയുടെയും പരസ്പര സ്‌നേഹം ഹൃദയം നിറയ്ക്കുന്നതാണ്.

