കെ റെയിൽ പദ്ധതി പ്രയോഗികമല്ലെന്ന് എം.കെ മുനീർ
തിരുവനന്തപുരം: കെ റെയിൽ പദ്ധതി പ്രയോഗികമല്ലെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ മുനീർ. കെ റയിലിന് പിന്നിലുള്ളത് സ്ഥാപിത താൽപ്പര്യക്കാരാണെന്നും ഈ മാസം 23ന് ചേരുന്ന യുഡിഎഫ് യോഗം വിഷയം ചർച്ച ചെയ്യുമെന്നും എം.കെ മുനീർ വ്യക്തമാക്കി. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള കേരളത്തിന്റെ സെമി ഹൈസ്പീഡ് റെയിൽപാതാ പദ്ധതിയായ സിൽവർ ലൈനിന് കേന്ദ്രം തത്വത്തിൽ അനുമതി നൽകുന്നത് 2019ലാണ്. 200 കിലോമീറ്റർ വരെ വേഗത്തിൽ ട്രെയിൻ ഓടിക്കാവുന്ന രണ്ട് റെയിൽ ലൈനുകളാണ് തിരുവനന്തപുരം− കാസർഗോഡ് സെമി ∠ ഹൈസ്പീഡ് റെയിലിന്റെ ഭാഗമായി നിർമിക്കുന്നത്. നാലു മണിക്കൂറിൽ തിരുവനന്തപുരത്തുനിന്ന് കാസർഗോഡ് വരെ യാത്ര ചെയ്യാവുന്ന സെമി ഹൈസ്പീഡ് റെയിൽ ഇടനാഴി പരിസ്ഥിതി സൗഹൃദ പദ്ധതിയായാണ് വിഭാവനം ചെയ്തിട്ടുള്ളത്. കൊച്ചുവേളിയിൽ നിന്ന് കാസർഗോഡ് വരെ 532 കിലോമീറ്ററിലാണ് റെയിൽപാത നിർമിക്കുക. തിരുവനന്തപുരം മുതൽ തൃശൂർ വരെ നിലവിലുള്ള പാതയിൽനിന്ന് മാറിയാണ് നിർദിഷ്ട റെയിൽ ഇടനാഴി നിർമിക്കുന്നത്.
തൃശൂർ മുതൽ കാസർഗോഡ് വരെ നിലവിലുള്ള പാതയ്ക്ക് സമാന്തരമായിരിക്കും. ഓരോ 500 മീറ്ററിലും പുതിയ പാതയ്ക്കടിയിലൂടെ ക്രോസിംഗ് സൗകര്യമുണ്ടായിരിക്കും. റെയിൽ ഇടനാഴി നിർമാണത്തിലൂടെ അര ലക്ഷത്തോളം തൊഴിലവസരങ്ങളാണ് ലഭിക്കുക. പദ്ധതി പൂർത്തിയാകുന്പോൾ 11,000 പേർക്ക് തൊഴിൽ ലഭിക്കും.
കഴിഞ്ഞ വർഷം റെയിൽപാതയുടെ സർവേ പൂർത്തിയായിരുന്നു. ആകാശമാർഗം നടത്തിയ സർവേ ജനവാസ മേഖലകൾ പരമാവധി കുറയ്ക്കുന്ന വിധത്തിലുള്ള അലൈന്‍മെന്റാണ് ലക്ഷ്യമിടുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ജിയോനാ കന്പനിയാണ് സർവേ നടത്തിയത്. അറുപത്തിയാറായിരത്തി എഴുപത്തിയൊന്പത് കോടിയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര ∠ സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ കേരളാ റെയിൽ വികസന കോർപറേഷനാണ് നിർമാണ ചുമതല.
11 ജില്ലകളിലൂടെ കടന്നുപോകുന്ന ട്രെയിന്‍ പത്ത് റെയിൽവേ സ്റ്റേഷനുകളിൽ നിർത്തും. തിരുവനന്തപുരം മുതൽ തിരുനാവായ വരെ ജനവാസം കുറഞ്ഞ മേഖലകളിലൂടെയാണ് പാത കടന്നുപോകുക. തിരുനാവായ മുതൽ കാസർഗോഡ് വരെ നിലവിലെ പാതയ്ക്ക് സമാന്തരമായും നഗരങ്ങളിൽ ഭൂമി ഏറ്റെടുക്കൽ പ്രശ്‌നം ഒഴിവാക്കാന്‍ ആകാശ റെയിൽപാത നിർമിക്കും. 150 മുതൽ 200 കിലോമീറ്റർ വരെ വേഗതയിലാകും ട്രെയിന്‍ സഞ്ചരിക്കുക. 2024 ൽ പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം.