വിയ്യൂർ ജയിലിൽ പ്രതികൾക്ക് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തതായി കണ്ടെത്തൽ

തിരുവനന്തപുരം: വിയ്യൂർ സെന്‍ട്രൽ ജയിലിൽ പ്രതികൾക്ക് ഉദ്യോഗസ്ഥരുടെ ഒത്താശ. സൂപ്രണ്ടിന്റെ ഓഫിസിൽ ഇരുന്ന് പ്രതികൾ ഫോൺ വിളിച്ചതായി കണ്ടെത്തി. ഉത്തരമേഖലാ ജയിൽ ഡിഐജിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ജയിൽ സൂപ്രണ്ട് എ.ജി സുരേഷ് ഉൾപ്പെടെയുള്ളവരാണ്അനധികൃത ഫോൺ വിളിക്ക് ഒത്താശ ചെയ്തത്. ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ ഫോൺ ദുരുപയോഗവും സ്ഥിരീകരിച്ചു. ഫോൺ വിളി വിവാദത്തിൽ സൂപ്രണ്ട് എ.ജി.സുരേഷിനെതിരെ കർശന നടപടിയെടുക്കണമെന്ന റിപ്പോർട്ട് ഡിഐജി എം. കെ വിനോദ്കുമാർ, ജയിൽ മേധാവി ഷേക് ദർവേഷ് സാഹേബിനു കൈമാറി.
ഫ്‌ളാറ്റ് കൊലക്കേസ് പ്രതി റഷീദ്, ടി. പി കേസ് പ്രതി കൊടി സുനി എന്നിവരിൽ നിന്ന് പിടിച്ചെടുത്ത ഫോണുകളിൽ നിന്ന് ആയിരത്തിലേറെ വിളികൾ നടത്തിയിട്ടുണ്ടെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വകുപ്പുതല അന്വേഷണം. ഒരു വർഷത്തോളം സൂപ്രണ്ടിന്റെ ഓഫിസ് സഹായിയായിരുന്നു റഷീദ്.