പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും തടവുചാടിയ കൊലക്കേസ് പ്രതി കോടതിയിൽ കീഴടങ്ങി
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും തടവുചാടിയ കൊലക്കേസ് പ്രതി കോടതിയിൽ കീഴടങ്ങി. തമിഴ്നാട് തൂത്തുക്കുടി കായൽപട്ടണം സ്വദേശി ജാഹിർ ഹുസൈ(48)നാണ് രാവിലെ 11.30 ഓടെ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. കോടതിയിൽ എത്തിയ ഇയാൾ താൻ തടവുചാടിയ ആളാണെന്നും കീഴടങ്ങുകയാണെന്നും അറിയിക്കുകയായിരുന്നു. തുടർന്ന് കോടതി ഇയാളെ പോലീസിന് കൈമാറി.
സെപ്റ്റംബർ ഏഴിനാണ് ഇയാൾ തടവുചാടിയത്. ജയിലിലെ അലക്കു കേന്ദ്രത്തിൽ ജോലി ചെയ്യുന്നതിനിടെ ഇയാൾ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പുറത്തു ചാടുകയായിരുന്നു. പിന്നീട് ഓട്ടോയിൽ കയറി സ്ഥലത്ത് നിന്നും രക്ഷപെട്ടു. സംഭവത്തിൽ അസി. പ്രിസൺ ഓഫീസറെ ജയിൽ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. ഇയാൾ സംസ്ഥാനം വിട്ടുവെന്ന നിഗമനത്തിലായിരുന്നു പോലീസ്. 2014−ൽ ജോലി ചെയ്തിരുന്ന സ്വർണ കടയുടെ ഉടമയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. മറ്റൊരു വധശ്രമക്കേസിലും പ്രതിയാണ്.